സ്ഥാനാർഥികളായി വീരപ്പന്റെ ഭാര്യയും മകളും
text_fieldsമുത്തുലക്ഷ്മി, വിദ്യാറാണി
ചെന്നൈ: കൊല്ലപ്പെട്ട വനംകൊള്ളക്കാരൻ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും മകൾ വിദ്യാറാണിയും നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ. കൃഷ്ണഗിരി നിയമസഭ മണ്ഡലത്തിൽ ‘തമിഴക വാഴ്വുരിമൈ കക്ഷി’ സ്ഥാനാർഥിയായി മുത്തുലക്ഷ്മിയും മേട്ടൂർ നിയമസഭ മണ്ഡലത്തിൽ ‘നാം തമിഴർ കക്ഷി’ സ്ഥാനാർഥിയായി വിദ്യാറാണിയുമാണ് കളത്തിലിറങ്ങിയിരിക്കുന്നത്. 35കാരിയായ വിദ്യാറാണി അഭിഭാഷക കൂടിയാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നാം തമിഴർ കക്ഷി സ്ഥാനാർഥിയായി മത്സരിച്ച വിദ്യാറാണിക്ക് ഒരുലക്ഷത്തിൽപരം വോട്ടുകൾ ലഭിച്ചിരുന്നു. 2006ൽ സ്വതന്ത്രയായി മത്സരിച്ചശേഷം മുത്തുലക്ഷ്മി ഇപ്പോഴാണ് ജനവിധി തേടുന്നത്. നാം തമിഴർ കക്ഷിയും തമിഴക വാഴ്വുരിമൈ കക്ഷിയും ‘തമിഴ് ദേശീയത’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന കക്ഷികളാണ്.
വിദ്യാറാണി പാട്ടാളി മക്കൾ കക്ഷിയിൽ ചേർന്നാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതെങ്കിലും 2020ൽ ബി.ജെ.പിയിലും 2024 മുതൽ നാം തമിഴർ കക്ഷിയിലും ചേർന്നു. ഇരുവരുടെയും സ്ഥാനാർഥിത്വം പ്രബല സമുദായമായ വണ്ണിയർ വോട്ടുകളിലെ വിള്ളലിന് കാരണമാവുമെന്നാണ് വിലയിരുത്തൽ. ഇത് ബി.ജെ.പി-അണ്ണാ ഡി.എം.കെ-പി.എം.കെ സഖ്യത്തെയാണ് ദോഷകരമായി ബാധിക്കുക. മൂന്നാം ക്ലാസിൽ പഠിക്കവേ കർണാടക അതിർത്തിയിലെ ഗോപിനത്തത്തെ മുത്തച്ഛന്റെ വീട്ടിൽവെച്ച് ഒരുതവണ മാത്രമാണ് വിദ്യാറാണി വീരപ്പനെ നേരിൽ കണ്ടിട്ടുള്ളത്. സാഹചര്യങ്ങളുടെ സമ്മർദം മൂലമാണ് വീരപ്പൻ തെറ്റുകാരനായതെന്നും രാഷ്ട്രീയത്തിലിറങ്ങി ജനസേവനം നടത്താൻ വീരപ്പന് താൽപര്യമുണ്ടായിരുന്നതായും മുത്തുലക്ഷ്മിയും വിദ്യാറാണിയും പറയുന്നു. 2004 ഒക്ടോബർ 24നാണ് വീരപ്പൻ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

