ശാരീരിക ശേഷിക്ക് അനുസരിച്ച് ജോലി മതി; പുതിയ തൊഴിലുറപ്പ് നിയമത്തിൽ ഭിന്നശേഷിക്കാർക്ക് ആശ്വാസമാകുന്ന സംവിധാനം
text_fieldsമഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സ്ഥാനത്ത് ജൂലൈ 1 മുതൽ രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന 'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ' എന്ന പദ്ധതിയിൽ ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഗുരുതരമായ അസുഖങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന. ഇവരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ദിവസ വേതന വ്യവസ്ഥയാണ് ഈ നിയമത്തിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നത്.
പദ്ധതിയിൽ ഭിന്നശേഷിയുള്ള തൊഴിലാളികൾക്ക് അവരുടെ മുഴുവൻ ദിവസ വേതനം ലഭിക്കുന്നതിനായി നിശ്ചിത മണിക്കൂർ ജോലി ചെയ്യേണ്ടതില്ല എന്നതാണ്. ഓരോ വ്യക്തിയുടെയും ശാരീരിക ശേഷിക്ക് അനുസൃതമായിട്ടായിരിക്കും അവർക്ക് ജോലി നൽകുക. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾക്ക് പകരം, സൂപ്പർവൈസറി ജോലികൾക്കും പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് ഭിന്നശേഷിക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, ഭിന്നശേഷിക്കാർ ഉള്ള വീടുകൾക്ക് തൊഴിൽ ദാന പദ്ധതികളിൽ മുൻഗണന ലഭിക്കുമെന്നും, അവർക്ക് വീടിനടുത്ത് തന്നെ ജോലി ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി പ്രത്യേക 'ഷെഡ്യൂൾ ഓഫ് റേറ്റ്സ്' തയാറാക്കുന്നുണ്ട്. ഇത് അവർക്ക് ലഭിക്കേണ്ട വേതനത്തിൽ കുറവുകൾ വരാതെ, അന്തസ്സോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കും. സാധാരണ തൊഴിലാളികൾക്ക് എട്ടു മണിക്കൂർ ജോലി ചെയ്താൽ ലഭിക്കുന്ന വേതനം, ഈ പ്രത്യേക വിഭാഗങ്ങൾക്ക് അവരുടെ ശാരീരിക അവസ്ഥകൾ കണക്കിലെടുത്ത് തന്നെ ലഭ്യമാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒരു തൊഴിലാളിക്ക് പരമാവധി 12 മണിക്കൂർ വരെ ജോലിയെടുക്കാൻ സാധിക്കുമെങ്കിലും, അർഹമായ വേതനം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ മുൻഗണന നൽകുന്നത്. ഈ നിയമത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് 'ഗ്രാമീണ റോസ്ഗാർ ഗ്യാരണ്ടി കാർഡ്' നൽകും. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്നവർക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും പ്രത്യേകമായ ഗ്യാരണ്ടി കാർഡുകൾ നൽകാനാണ് നിർദ്ദേശം.
അതേസമയം പുതിയ നിയമത്തിലെ വിവിധ വകുപ്പുകൾ വലിയ വിമർശനം വിളിച്ചുവരുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ പേരിലെ പദ്ധതിയുടെ പേരുമാറ്റം തന്നെ ഏറെ വിമർശിക്കപ്പെട്ടിരുന്നു. ജൂലൈ ഒന്നു മുതൽ നിലവിൽ വരുന്ന പുതിയ പദ്ധതിയിലെ സാമ്പത്തിക ബാധ്യതയിൽ കടുത്ത അതൃപ്തിയുമായി വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളടക്കം മൂന്ന് സംസ്ഥാനങ്ങളാണ് പുതിയ ഫണ്ടിങ് രീതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

