തൃണമൂലിന് തിരിച്ചടി; രാജിവെച്ച മൂന്ന് എം.പിമാരും ബി.ജെ.പിയിൽ ചേർന്നു
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുൻ രാജ്യസഭാ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറൈക്ക് എന്നിവർ ബി.ജെ.പിയിൽ ചേർന്നു. വ്യാഴാഴ്ച കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് മൂവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.
മൂവരും ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കും. കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ ഇവർ മൂന്നുപേരും രാജ്യസഭാംഗത്വം രാജിവെക്കുകയും പാർട്ടി വിടുകയും ചെയ്തിരുന്നു. സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറൈക്ക് എന്നിവരുടെ കാലാവധി 2029 സെപ്റ്റംബർ വരെയും, സുഷ്മിത ദേവിന്റേത് 2030 ഏപ്രിൽ വരെയുമായിരുന്നു. മൂന്ന് സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 24ന് നടക്കും. മൂന്ന് സീറ്റുകളിലും വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേ സമയം ഈ മൂന്ന് നേതാക്കളുടെ പരിചയസമ്പത്ത് സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭട്ടാചാര്യ പറഞ്ഞു.
2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 208 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസും ആം ജനതാ ഉന്നയൻ പാർട്ടിയും (എ.ജെ.യു.പി) രണ്ട് സീറ്റുകൾ വീതവും സി.പി.ഐ(എം), ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐ.എസ്.എഫ്) ഓരോ സീറ്റും നേടി. പിന്നീട് നടന്ന രാജി ബി.ജെ.പിയുടെ അംഗബലം 207 ആയും എ.ജെ.പിയുടെ ഒരെണ്ണമായും കുറച്ചു. ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷവും പ്രതിപക്ഷത്തിന് 85 എം.എൽ.എമാരുമാണ് ഇപ്പോഴുള്ളത്.
മുൻ മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയും തമ്മിലുള്ള തർക്കത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് രണ്ടായി പിളർന്നതോടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരം റിതബ്രത ക്യാമ്പിനൊപ്പം 65 എം.എൽ.എമാരും മമത ബാനർജി ക്യാമ്പിനൊപ്പം 15 എം.എൽ.എമാരുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

