‘‘യുദ്ധം തുടങ്ങിയവരോടുതന്നെ അവസാനിപ്പിക്കാൻ പറയൂ..’’ -ഇന്ത്യയിലെ ഇറാൻ പ്രതിനിധി
text_fieldsഇന്ത്യയിലെ ഇറാൻ പ്രതിനിധി അബ്ദുൽ മജീദ് ഹക്കീം ഇലാഹി
ബെംഗളൂരു: പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയവർതന്നെ അവസാനിപ്പിക്കണമെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൽ മജീദ് ഹക്കീം ഇലാഹി. യുദ്ധം കാരണം മേഖലയിലെ ജനങ്ങൾ ഒന്നടങ്കം ദുരിതത്തിലാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം അമേരിക്കയോടും ഇസ്രായേലിനോടും ആവശ്യപ്പെടണമെന്നും അദ്ദേഹം ബംഗളൂരുവിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇറാനോട് ചോദ്യങ്ങൾ ചോദിക്കുന്നതിനുപകരം യുദ്ധത്തിന് തിരികൊളുത്തിയവരോടാണ് ലോകം മറുപടി തേടേണ്ടതെന്ന് ഇലാഹി വ്യക്തമാക്കി. യുനൈറ്റഡ് സ്റ്റേറ്റ്സും സയണിസ്റ്റ് ഭരണകൂടവും യുദ്ധത്തിൽനിന്ന് പിന്തിരിഞ്ഞാൽ കാര്യങ്ങൾ സാധാരണ നിലയിലാകും. ഒരു പ്രത്യേക രാജ്യവുമായി വ്യാപാരം ചെയ്യരുതെന്ന് മറ്റ് രാജ്യങ്ങളോട് നിർദേശിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനിലും ജനീവയിലും നടന്ന ചർച്ചകൾ വിജയകരമായി മുന്നേറുന്നതിനിടെയാണ് ഇറാനെതിരെ ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വെറും മൂന്ന് ദിവസത്തിനുള്ളിൽ ഇറാന്റെ ഭരണം അട്ടിമറിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ശത്രുരാജ്യങ്ങൾ. നാല് വർഷത്തെ ആസൂത്രണത്തിനൊടുവിൽ 500 വിമാനങ്ങളും നിരവധി മിസൈലുകളും ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം.
യുദ്ധത്തിൽ ഇതുവരെ 4,000ത്തിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടതായും 7,000 വർഷത്തെ പഴമയേറിയ ഇറാനിയൻ സംസ്കാരത്തെ ഇല്ലാതാക്കാനാണ് സയണിസ്റ്റ് ഭരണകൂടങ്ങളും കൂട്ടാളികളും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ശത്രുക്കളുടെ നിരുപാധികമായ കീഴടങ്ങൽ ആവശ്യത്തെ ഇറാൻ തള്ളിക്കളഞ്ഞു. 40 ദിവസം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ലക്ഷ്യങ്ങൾ നേടാനാകാതെ ശത്രുക്കൾ വെടിനിർത്തലിന് നിർദ്ദേശിക്കുകയായിരുന്നു. ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദേശങ്ങൾ ആദ്യം അംഗീകരിച്ചെങ്കിലും പിന്നീട് നടപ്പിലാക്കാൻ അമേരിക്ക തയാറായില്ലെന്നും ഇലാഹി പറഞ്ഞു.
നിലവിൽ ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരി 28ന് മുമ്പ് വരെ സമാധാനപരമായിരുന്ന ഈ മേഖലയിൽ യുദ്ധം ആരംഭിച്ചവർ തന്നെ അത് അവസാനിപ്പിച്ചാലേ സാധാരണ നില കൈവരിക്കാനാകൂ എന്ന് അദ്ദേഹം വീണ്ടും ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

