‘ജാമിഅയിൽ ആർ.എസ്.എസിന് സ്ഥാനമില്ല’-ജാമിഅ കാമ്പസിൽ വിദ്യാർഥി പ്രതിഷേധം; വൻ പൊലീസ് സന്നാഹം
text_fieldsന്യൂഡൽഹി: ആർ.എസ്.എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ജാമിഅ മില്ലിയ ഇസ്‍ലാമിയ സർവകലാശാലയിൽ സംഘടിപ്പിച്ച ‘യുവ കുംഭ്'’ പരിപാടിക്കെതിരെ വിദ്യാർഥികളുടെ വൻ പ്രതിഷേധം. ചൊവ്വാഴ്ച നടന്ന പരിപാടിക്കിടെ കാമ്പസിനകത്തും പുറത്തും വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി എത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് സർവകലാശാലാ പരിസരത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
‘ജാമിഅയിൽ ആർ.എസ്.എസിന് സ്ഥാനമില്ല’ എന്ന മുദ്രാവാക്യമുയർത്തി ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയും ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തോട് സഹകരിക്കുകയും ചെയ്ത ആർ.എസ്.എസ്, ഇന്ന് അധികാരം ഉറപ്പിക്കാൻ ദേശീയതയെ ആയുധമാക്കുകയാണെന്ന് ‘ഐസ’ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ന്യൂനപക്ഷ പദവിയുള്ള സർവകലാശാലാ കാമ്പസിൽ ഇത്തരമൊരു പരിപാടിക്ക് അനുമതി നൽകിയത് ബോധപൂർവമായ പ്രകോപനമാണെന്ന് എസ്.എഫ്.ഐ ജാമിയ യൂനിറ്റ് ആരോപിച്ചു. ഇത് വിദ്യാർഥികളുടെ സുരക്ഷയെയും അന്തസ്സിനെയും ബാധിക്കുന്ന കാര്യമാണെന്നും അധികൃതർ ഉടൻ വിശദീകരണം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഡൽഹി സർവകലാശാലയിലെ വിവിധ കോളജുകളിൽ ആർ.എസ്.എസ് ബന്ധമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ആഴ്ചകളിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജാമിയയിലെയും സംഭവവികാസങ്ങൾ.
അതേസമയം, പ്രതിഷേധങ്ങളോട് ജാമിഅ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രക്ഷോഭമടക്കം നിരവധി രാഷ്ട്രീയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ജാമിഅ മില്ലിയ കാമ്പസ് വീണ്ടും പ്രതിഷേധച്ചൂടിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

