ഉമർ ഖാലിദ് അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന് മുദ്രാവാക്യം: വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
text_fieldsമുംബൈ: ഡൽഹി സർവകലാശാല പ്രഫസറും ആക്ടിവിസ്റ്റുമായ സായിബാബക്ക് ആദരാഞ്ജലി അർപ്പിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നടന്ന ചടങ്ങിൽ ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവരെ വിട്ടയക്കണമെന്ന് മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ രണ്ട് വിദ്യാർഥികൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു. ടിസ്സ് അധികൃതരുടെ അനുമതിയില്ലാതെ ഹോസ്റ്റൽ പരിസരത്ത് സായിബാബക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ഒമ്പത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഒമ്പത് പേരും മുൻകൂർ ജാമ്യത്തിന് സെഷൻസ് കോടതിയെ സമീപിച്ചു. ഏഴുപേർക്ക് ജാമ്യം അനുവദിച്ച ജഡ്ജി വി.ബി ബോഹ്റ, കാമാഖ്യ ദാസ്, അഭിരുപ് പോൾ എന്നിവരുടെ അപേക്ഷ തള്ളി. സുപ്രീംകോടതി ജാമ്യം നിഷേധിച്ചവർക്ക് വേണ്ടി മുദ്രാവാക്യം വിളിക്കൽ കോടതിയോടുള്ള അനാദരവാണെന്നാണ് ജഡ്ജി വിലയിരുത്തിയത്.
നിരോധിത മാവോവാദി സംഘടനയുടെ പ്രസിദ്ധീകരണം കണ്ടെത്തി എന്നതിന് കുറ്റംചെയ്തെന്ന് അർഥമില്ലെങ്കിലും ചോദ്യം ചെയ്യലിന് വിധേയമാകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. മറ്റ് ഏഴുപേർക്കെതിരെ സായിബാബക്കുള്ള ആദരാഞ്ജലി ചടങ്ങിൽ പങ്കെടുത്തെന്ന ആരോപണമാണുള്ളത്. സായിബാബയെ ഹൈകോടതി കുറ്റമുക്തനാക്കിയിരിക്കെ ചടങ്ങിൽ പങ്കെടുത്തത് തെറ്റല്ലെന്ന് കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

