കരുതിയത് ഭൂകമ്പമെന്ന്; നിലംപൊത്തിയത് നിമിഷനേരംകൊണ്ട്
text_fieldsഡൽഹിയിലെ സത്യനികേതനിൽ തകർന്നുവീണ കെട്ടിടത്തിൽ കുടുങ്ങിയവർക്കായി തെരച്ചിൽ നടത്തുന്ന അഗ്നിശമന സേനയും പ്രദേശവാസികളും
ന്യൂഡൽഹി: അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളുടെയും പ്രാദേശിക ഭരണകൂടത്തിന്റെ ഗുരുതരമായ മേൽനോട്ടക്കുറവിന്റെയും ഭയാനകമായ നേർക്കാഴ്ചയായി മാറുകയാണ് ഡൽഹിയിലെ സത്യനികേതനിൽ നടന്ന കെട്ടിട ദുരന്തം.
ഡൽഹി സർവകലാശാല സൗത്ത് കാമ്പസിന് സമീപം സ്ഥിതിചെയ്യുന്ന അഞ്ചുനില ബോയ്സ് പേയിങ് ഗെസ്റ്റ് (പി.ജി) കെട്ടിടമാണ് ഞായറാഴ്ച ഉച്ചയോടെ നിമിഷനേരംകൊണ്ട് നിലംപൊത്തിയത്.
ഭൂകമ്പത്തിന് സമാനമായ പ്രകമ്പനത്തോടെ കെട്ടിടം തകർന്നുവീണ് കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആദ്യം പകച്ച പ്രദേശവാസികൾ വിദ്യാർഥികളുടെ നിലവിളി കേട്ടതോടെ സ്വന്തം സുരക്ഷ നോക്കാതെ രക്ഷാപ്രവർത്തനത്തിൽ സജീവമായി.
ഡൽഹിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ മോത്തിലാൽ നെഹ്റു കോളജ്, ആത്മാറാം സനാതൻ ധർമ കോളജ്, ശ്രീ വെങ്കിടേശ്വര കോളജ് എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളുടെ പ്രധാന താമസകേന്ദ്രമാണ് സത്യ നികേതൻ. കേരളം, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി വിദ്യാർഥികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പി.ജികളിൽ കഴിയുന്നത്.
പ്രതിമാസം 12,000 രൂപയോളം വാടക ഈടാക്കി പ്രവർത്തിക്കുന്ന ഇത്തരം ഹോസ്റ്റലുകളിൽ ആവശ്യത്തിന് സുരക്ഷയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്ന് ദീർഘകാലമായി പ്രദേശത്ത് താമസിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത ഈ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും കുഴിയെടുക്കലുമാണ് ദുരന്തത്തിന് പ്രധാന കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബേസ്‌മെന്റിൽ വെള്ളം കെട്ടിക്കിടന്നതും അടിത്തറക്ക് ബലക്ഷയം ഉണ്ടാകാൻ കാരണമായി.
നഗരാസൂത്രണ നിയമങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് ജനവാസ മേഖലകളിൽ അഞ്ച് മുതൽ ആറ് വരെ നിലകൾ ഉയർന്ന കെട്ടിടങ്ങൾ നിർമിക്കുന്നതും, അവ പിന്നീട് പൂർണമായും വാണിജ്യ ആവശ്യങ്ങൾക്കായി പി.ജികളാക്കി മാറ്റുന്നതും സത്യ നികേതനിൽ പതിവു കാഴ്ചയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഉയർന്ന വാടക വാങ്ങി, വിദ്യാർഥികളെ ചെറിയ മുറികളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ താമസിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായറാഴ്ചയായതിനാലും മഴയുള്ള ദിവസമായതിനാലും കൂടുതൽ കുട്ടികളും മുറികളിൽതന്നെ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

