ഊർജ്ജ സുരക്ഷയെക്കുറിച്ച് ഇറാനുമായി ചർച്ച നടത്തി എസ്.ജയശങ്കർ; കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: ഊർജ സുരക്ഷ, കപ്പലുകളുടെ സുരക്ഷ എന്നിവയെ കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗച്ചിയുമായി എസ്.ജയശങ്കർ ചർച്ച നടത്തി. വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഈ വിവരം പറഞ്ഞത്. മേഘലയിലൂടെ കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കുന്നതിലും സ്ഥിരമായ ഊർജ വിതരണം നിലനിർത്തുന്നതിലും ചർച്ച നടത്തിയതായി വിദേശകാര്യ വക്താവ് ജയ്സ്വാൾ പറഞ്ഞു. ഹുർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്ന രണ്ട് കപ്പലുകളെക്കുറിച്ചും രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇറാനിലെ ഇന്ത്യൻ പൗരന്മാരെ കുറിച്ചുള്ള വിവരങ്ങളും വിദേശകാര്യ വക്താവ് വിശദീകരിച്ചു.
നിലവിൽ ഇറാനിലുള്ളത് ഏകദേശം 9000 ഇന്ത്യക്കാരാണെന്നും ഇതിൽ വിദ്യാർത്ഥികൾ, നാവികർ, ബിസിനസ്സുകാർ, വിനോദ സഞ്ചാരികൾ എന്നിവർ ഉൾപ്പെടുന്നു. ഇവരിൽ പലരും സർക്കാർ നിർദേശത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ഇറാൻ വിദേശകാര്യമന്ത്രിയുമായി ജയശങ്കർ മൂന്നു തവണ ചർച്ച നടത്തിയതായും അവസാനമായി ഷിപ്പിങ്ങ്, ഊർജ സുരക്ഷ എന്നിവയെ കുറിച്ചാണ് ചർച്ച നടത്തിയതെന്നും ജയ്സ്വാൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ പറ്റില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

