ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറക്കല്ല് വീണ് 13 പേർക്ക് ദാരുണാന്ത്യം
text_fieldsഷിംല: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് 13 പേർക്ക് ദാരുണാന്ത്യം. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണത്. പാംഗി താഴ്‌വരയിലെ കില്ലർ-ഉദയ്പുർ റോഡിലെ കാഡു നല്ലയിലാണ് ദുരന്തമുണ്ടായത്. മലഞ്ചെരുവിന്റെ ഒരു വലിയ ഭാഗം വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന 13 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഭർമൗർ-പാംഗി എം.എൽ.എ ഡോ. ജനക് രാജ് സ്ഥിരീകരിച്ചു. അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്ന വാഹനത്തിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനും റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.
ഹിമാചൽ പ്രദേശിൽ മൺസൂൺ മഴ തുടരുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്. വിവിധ ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജൂലൈ 23 മുതൽ 26 വരെ പല പ്രദേശങ്ങളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 27 മുതൽ മൺസൂൺ ശക്തമാകുമെന്നും ജൂലൈ 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
ശക്തമായ മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും താപനില നാലു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിട്ടുണ്ട്. കില്ലർ-ഉദയ്പുർ റോഡ് ദുർഘടവും ഉരുൾപൊട്ടൽ സാധ്യതയേറിയതുമായ പ്രദേശമാണ്. കാലവർഷക്കാലത്ത് ഇവിടെ പാറക്കല്ലുകൾ ഉരുണ്ടുവീഴുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

