200 എണ്ണം ശരീരത്തിൽ, മൂന്നെണ്ണം കണ്ണിൽ; വിദ്യാർഥിയുടെ ശരീരത്തിൽനിന്ന് നീക്കിയ പെല്ലറ്റുകൾ ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ, പൊലീസിന്റെ പെല്ലറ്റ് തോക്ക് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ ശരീരത്തിൽനിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത പെല്ലറ്റുകൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിക്കൊപ്പം ഡൽഹിയിലെ പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർഥി 19കാരൻ സാഹിൽ ലോചബിന്റെ ശരീരത്തിൽനിന്ന് നീക്കം ചെയ്തതാണ് പെല്ലറ്റുകൾ.
സാഹിലിന്റെ ശരീരത്തിൽനിന്ന് നീക്കം ചെയ്ത പെല്ലറ്റുകൾ നിറച്ച പ്ലാസ്റ്റിക് കുപ്പിയാണ് രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടിയത്. ജൂലൈ 20ന് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയാണ് സാഹിലിന് പരിക്കേറ്റത്. കണ്ണിനും വയറിനുമാണ് പരിക്കേറ്റത്. തുടർന്ന് എയിംസ് ട്രോമ സെന്ററിൽ ശസ്ത്രക്രിയ നടത്തി. വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. വിദ്യാർഥിയുടെ ശരീരത്തിൽ 200ലേറെ പെല്ലറ്റുകൾ കണ്ടെത്തിയെന്നും മൂന്നെണ്ണം കണ്ണിൽ ഉണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാഹിലിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തുകയാണ് രാഹുൽ ഗാന്ധി. സാഹിലിനെയും അമ്മയെയും ഒപ്പം കൂട്ടിയാണ് രാഹുൽ ഗാന്ധി ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ആവശ്യം. അവിടെനിന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി ഡെപ്യൂട്ടി പൊലീസ് കമീഷണറുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമാകാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷന് പുറത്ത് ധർണ ആരംഭിക്കുകയായിരുന്നു. പിന്നീട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും മറ്റ് നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നു.
വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചിരുന്നു. വിദ്യാർഥി പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടി കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിന് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

