മലയാളികളുടെ ബംഗളൂരു യാത്രക്ക് ഇനി വന്ദേഭാരത് വേഗം; യാത്രാ സമയം 8.40 മണിക്കൂർ; ഏഴ് സ്റ്റോപ്പ്; ആഴ്ചയിൽ ആറു ദിനം സർവീസ്
text_fieldsകൊച്ചി: കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കാർക്ക് അനുഗ്രഹമായി പുതിയ എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങി. വാരാണസിയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളികൾ ഏറെ കാലമായി കാത്തിരുന്ന വന്ദേഭാരതിന്റെ ഉദ്ഘാടനം നിർവഹിച്ചു.
എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു കേരളത്തിലെ ഉദ്ഘാടന ചടങ്ങ്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി.രാജീവ് എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിനു ശേഷം, ശനിയാഴ്ച രാവിലെ 8.41ഓടെ ട്രെയിൻ ഉദ്ഘാടന യാത്ര ആരംഭിച്ചു.
എറണാകുളം സൗത്ത്-ബംഗളൂരു വന്ദേഭാരതിന്റെ സാധാരണ സർവീസ് നവംബർ 11ന് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ഉടൻ തുടങ്ങും.
8.40 മണിക്കൂറിൽ എറണാകുളം-ബംഗളുരു; ഏഴ് സ്റ്റോപ്പ്
26652 നമ്പർ ട്രെയിനാണ് എറണാകുളം-ബംഗളൂരു സർവീസ് നടത്തുന്നത്. ഉച്ച 2.20ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ രാത്രി 11ന് ബംഗളൂരുവിൽ എത്തിച്ചേരും. ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് നടത്തും. നിലവിലെ യാത്രാ സമയതതിൽ നിന്നും രണ്ട് മണിക്കൂർ സമയലാഭത്തോടെ 8.40 മണിക്കൂറിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കൃഷ്ണരാജപുരം എന്നിവടങ്ങളിലാണ് സ്റ്റോപ്പ്.
26651 നമ്പർ ട്രെയിനാണ് ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്നത്. പുലർച്ചെ 5.10ന് ബംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ച 1.50ന് എറണാകുളത്തെത്തും.
ശതാബ്ദി നിരക്കിലായിരിക്കും ടിക്കറ്റ്. എറണാകുളം -ബംഗളൂരു എ.സി ചെയർ കാറിന് 1500 രൂപവരെയാകം. എ.സി എക്സിക്യൂട്ടീവ് ചെയർ കാറിന് 2400 വരെയുമാകാം.
എറണാകുളത്തു നിന്നും ബംഗളൂരുവരെ 630 കിലോമീറ്ററാണുള്ളത്. എട്ട് കോച്ചുകളിലായി 600 പേർക്ക് യാത്രചെയ്യാം. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ബംഗളൂരുവിലേക്കും, തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലേക്കും വേഗത്തിൽ യാത്ര സാധ്യമാക്കുന്നതാണ് പുതിയ വന്ദേഭാരതിന്റെ വരവ്. നേരത്തെ നാമമാത്രമായ ട്രെയിൻ സർവീസുകൾ മാത്രമായിരുന്നു ബംഗളൂരു യാത്രക്കാർക്ക് ആശ്വാസം. ഉത്സവ സീസണുകളിൽ ട്രെയിൻ ബുക്കിങ് ലഭ്യമല്ലാത്തത് കാരണം യാത്ര മുടങ്ങുന്നതും പതിവായിരുന്നു.
ഇതോടനുബന്ധിച്ച് വാരാണസി -കജ്റാവോ, ലഖ്നോ -സഹറൻപൂർ, ഫിറോസ്പുർ കാന്റ് -ഡൽഹി വന്ദേഭാരതും ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

