ന്യൂഡൽഹി: മാട്രിമോണിയൽ സൈറ്റിൽ ബ്രിട്ടീഷ് പൗരനെന്ന് കാണിച്ച് യുവതികളിൽ നിന്ന് ലക്ഷങ്ങൾ കവർന്ന വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിവോഴ്സ് മാട്രിമോണി വെബ്സൈറ്റിലൂടെ ബ്രിട്ടീഷ് പൗരെനന്ന് പരിചയപ്പെടുത്തിലയയാൾ പണം തട്ടിയതായി യുവതി പരാതി നൽകിയിരുന്നു. അറസ്റ്റിലായ വിശാൽ ടോകാസിെൻറ ബാങ്ക് അക്കൗണ്ടിലെ 4.6 ലക്ഷം രൂപ മരവിപ്പിച്ചു.
വിവാഹമോചിതരായ സ്ത്രീകളെ സ്ഥിരമായി താൻ പറ്റിച്ചിരുന്നതായി ഇയാൾ തുറന്നു പറഞ്ഞു. വിലകൂടിയ സമ്മാനങ്ങൾ നൽകിയായിരുന്നു യുവതികളുടെ വിശ്വാസം സമ്പാദിച്ചിരുന്നത്. ഇയാൾക്കെതിരെ കർണാടകയിൽ സമാനമായ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.
'പണത്തിന് അത്യാവശ്യമുണ്ടെന്നും തുക ലഭിച്ചാൽ വിവാഹം ചെയ്യാമെന്നും വിശ്വസിപ്പിച്ചായിരുന്നു വിശാലിെൻറ തട്ടിപ്പ്. വാട്സാപ്പ് വിളികളിലൂടെയും ചാറ്റിങ്ങിലൂടെയുമാണ് ഇയാൾ പരാതിക്കാരിയുമായി ബന്ധപ്പെട്ടിരുന്നത്. ഇയാളെ വിശ്വസിച്ച യുവതി ബാങ്ക് അക്കൗണ്ടിലൂടെയും ഓൺലൈനായും 1,21,900 രൂപ അയച്ചു. പണം ലഭിച്ചതോടെ ചാറ്റിങ്ങും വിളിയും നിർത്തിയ പ്രതി അപ്രത്യക്ഷനാവുകയായിരുന്നു'- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫോൺ നമ്പറുകളിലൂടെ അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവയെല്ലാം വ്യാജ മേൽവിലാസത്തിൽ ഉള്ളവയായിരുന്നു. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചത് വഴി ഇയാളുടെ അക്കൗണ്ടിൽ സ്ഥിരമായി പണം നിക്ഷേപിക്കപ്പെടാറുണ്ടെന്നും നിമിഷങ്ങൾക്കകം അവ പിൻവലിക്കപ്പെട്ടതായും കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സഫ്ദർജങ് പ്രദേശത്ത് നിന്നാണ് പണം പിൻവലിക്കുന്നതെന്ന് കണ്ടെത്തി. പിന്നാലെ ഡൽഹി പൊലീസിെൻറ വലയിലാകുകയായിരുന്നു.