ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിക്ക് ട്രംപിന്റെയും അൽസീസിയുടെയും ക്ഷണം; പ്രധാനമന്ത്രി പങ്കെടുക്കാൻ സാധ്യതയില്ല
text_fieldsന്യൂഡൽഹി: തിങ്കളാഴ്ച ഈജിപ്ത് ചെങ്കടൽ തീരത്തുള്ള ശറമുശൈഖിൽ തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഫ് അൽസീസിയുടെയും ക്ഷണം. ശനിയാഴ്ചയാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയെ ഇരുവരും ക്ഷണിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ അന്താരാഷ്ട്ര ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസിൽ നിന്ന് ലഭിക്കുന്ന വിവരം. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉന്നത തല ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മോദി പങ്കെടുത്താൽ ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങും. അതോടൊപ്പം മധ്യപൂർവ ദേശത്ത് മോദിയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള അവസരം കൂടിയായിരിക്കും അത്.
അൽസീസിയുടെയും ട്രംപിന്റെയും ജോയിന്റ് ചെയർമാൻഷിപ്പിലാണ് ഗസ്സ സമാധാന ഉച്ചകോടി നടക്കുന്നതെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. 20ലേരെ രാഷ്ട്രത്തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കും. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക, പശ്ചിമേഷ്യൻ മേഖലയിൽ സ്ഥിരതയും സമാധാനവും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക, പ്രാദേശിക സമാധാനത്തിന്റെയും സുസ്ഥിരതയുടെയും പുതിയ അധ്യായം എഴുതിച്ചേർക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉച്ചകോടിയിൽ പങ്കെടുക്കും.
നേരത്തെ, മൂന്ന് നാൾ നീണ്ട ഇസ്രായേൽ-ഹമാസ് ചർച്ചക്കുശേഷം വ്യാഴാഴ്ചയാണ് ഒന്നാം ഘട്ട കരാറിന് അംഗീകാരമായതും വെടിനിർത്തൽ പ്രഖ്യാപിച്ചതും. ഒന്നാംഘട്ട കരാറിലെ മറ്റു വ്യവസ്ഥകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം ഘട്ട ചർച്ച ഉടൻ ആരംഭിക്കുമെന്നും പലകാര്യങ്ങളിലും ഇതിനകം തന്നെ സമവായമായിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നാളെ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ഇതുസംബന്ധിച്ച് ധാരണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ട്രംപിന് പുറമെ ഇറ്റാലിയുടെയും സ്പെയിനിന്റെയും പ്രധാനമന്ത്രിമാർ ഉൾപ്പെടെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജോർഡൻ, തുർക്കി, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചേകാടിക്കെത്തുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

