പൈലറ്റ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; ഡൽഹിയിൽ യാത്രക്കാർ വിമാനത്തിൽ കാത്തിരുന്നത് ഒരു മണിക്കൂർ
text_fieldsന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ഡൽഹിയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിൽപ്പെട്ട് പൈലറ്റ് വൈകിയെത്തിയതോടെ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്നത് ഒരു മണിക്കൂറോളം. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 1-ൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E 6131 നമ്പർ വിമാനത്തിലാണ് സംഭവം.
രാത്രി 8.20-ന് പുറപ്പെട്ട് 9.10-ന് ജയ്പൂരിലെത്തേണ്ടിയിരുന്ന വിമാനത്തിൽ രാഷ്ട്രീയ ലോക്‌താന്ത്രിക് പാർട്ടി നേതാവും നാഗൗർ എംപിയുമായ ഹനുമാൻ ബെനിവാൾ ഉൾപ്പെടെ 175-ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം വിമാനത്തിനുള്ളിൽ പ്രവേശിപ്പിച്ചെങ്കിലും ഏറെ സമയം കഴിഞ്ഞിട്ടും വിമാനം പുറപ്പെടാൻ ഒരുക്കങ്ങൾ കാണാത്തതിനെ തുടർന്ന് എംപി ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് പൈലറ്റ് എയർപോർട്ടിൽ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഒടുവിൽ ഡൽഹിയിലെത്തിയ മറ്റൊരു ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ ചുമതലപ്പെടുത്തിയ ശേഷമാണ് രാത്രി 9.09-ഓടെ വിമാനം യാത്ര തിരിച്ചത്.
സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എംപി ഹനുമാൻ ബെനിവാൾ, ഡൽഹിയിലെ മോശം കാലാവസ്ഥയും ഗതാഗതക്കുരുക്കും മുൻകൂട്ടി കണ്ട് പൈലറ്റ് എന്തുകൊണ്ട് നേരത്തെ ഇറങ്ങിയില്ലെന്ന് ചോദിച്ചു. യാത്രക്കാർ ഏതെങ്കിലും കാരണത്താൽ ഒരു മണിക്കൂർ വൈകിയാൽ വിമാനം അവർക്കായി നിർത്തിയിടുമോ എന്ന് 'എക്‌സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ച അദ്ദേഹം, വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്നും ഇൻഡിഗോയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, നഗരത്തിലുടനീളം പെയ്ത കനത്ത മഴയും റോഡുകളിലെ വെള്ളക്കെട്ടുമാണ് കനത്ത ഗതാഗതക്കുരുക്കിന് കാരണമായതെന്നും ഇത് പൈലറ്റിന് സമയത്തിന് വിമാനത്താവളത്തിൽ എത്താൻ തടസമായെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടായ ഈ കാലതാമസത്തെക്കുറിച്ച് യാത്രക്കാരെ കൃത്യസമയത്ത് അറിയിച്ചിരുന്നുവെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

