രാജ്യത്തെ പൊലീസുകാരിൽ 25 ശതമാനവും ആൾക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നു; 18 ശതമാനം പേർ മുസ്‍ലിംകൾ കുറ്റവാസനയുള്ളവരാണെന്നും കരുതുന്നു -റിപ്പോർട്ട്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിലെ നാലിലെന്ന് പൊലീസുകാരും ആൾക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നുവെന്ന് സർവെ റിപ്പോർട്ട്. ജനക്കൂട്ടം ജഡ്ജിയായും ജൂറിയായും ആരാച്ചാരായും പ്രവർത്തിക്കണമെന്ന ആശയത്തെ ഇവർ പിന്തുണക്കുന്നു. നിയമപരമായ വിചാരണ നൽകുന്നതിനേക്കാൾ ‘അപകടകരമായ കുറ്റവാളികളെ’ കൊല്ലുന്നതാണ് നല്ലതെന്ന് 22 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു. മുസ്‍ലിംകൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ സ്വാഭാവികമായും സാധ്യതയുള്ളവരാണെന്ന് പതിനെട്ട് ശതമാനം പൊലീസ് ഉദ്യോഗസ്ഥരും കരുതുന്നു.
ഇന്ത്യയിലെ പോലീസിങ്ങിന്റെ അവസ്ഥയെക്കുറിച്ച് ‘ലോക്‌നീതി-സി.എസ്ഡി.എസും’ ‘കോമൺ കോസും’ ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലെ കണ്ടെത്തലുകളിലാണ് ഇവയുള്ളത്. 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 82 സ്ഥലങ്ങളിലായി 8,276 സീനിയർ, ജൂനിയർ പൊലീസ് ഉദ്യോഗസ്ഥരിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. കൂടാതെ പൊലീസുമായും കസ്റ്റഡിയിലുള്ള ആളുകളുമായും ഇടപഴകുന്ന ജോലികൾ ചെയ്യുന്ന ഡോക്ടർമാർ, അഭിഭാഷകർ, ജഡ്ജിമാർ എന്നിവരുമായുള്ള അഭിമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പീഡനത്തിന് വ്യാപകമായ ന്യായീകരണവും അറസ്റ്റ് പ്രോട്ടോക്കോളുകൾ പാലിക്കാത്തതുമാണ് ഇന്ത്യയിലെ പോലീസിങ്ങിന്റെ ഇരുണ്ട ചിത്രമെന്ന് ഈ കണ്ടെത്തലുകൾ വരച്ചിടുന്നു. ഒഡിഷ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മുരളീധർ, അഭിഭാഷകയും ആക്ടിവിസ്റ്റുമായ വൃന്ദ ഗ്രോവർ, പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. അമർ ജയ്‌സാനി, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ പ്രകാശ് സിങ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
പീഡനത്തിന് വ്യാപകമായ ന്യായീകരണം
സർവേയിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരിൽ 30 ശതമാനം പേർ ഗുരുതരമായ കേസുകളിൽ മൂന്നാംമുറ രീതികൾ ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുന്നു. 9 ശതമാനം പേർ ചെറിയ കുറ്റകൃത്യങ്ങൾക്ക് പോലും ഇത് ഉപയോഗിക്കുന്നതിന് അനുകൂലമാണ് എന്നതാണ് ഏറ്റവും ആശങ്കാജനകമായ വെളിപ്പെടുത്തൽ. ഐ.പി.എസ് ഉദ്യോഗസ്ഥരിലും ചോദ്യം ചെയ്യലുകൾ കൈകാര്യം ചെയ്യുന്നവരിലുമാണ് പീഡനത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്.
പ്രതികൾക്കു പുറമെയുള്ളവരോടുള്ള അക്രമത്തെ പൊലീസുകാർ ന്യായീകരിക്കുന്നതായും കണ്ടെത്തി. പ്രതിയുടെ കുടുംബാംഗങ്ങളെ അടിക്കുകയോ മർദിക്കുകയോ ചെയ്യുന്നത് സ്വീകാര്യമാണെന്ന് 11 ശതമാനം പേർ വിശ്വസിക്കുന്നു. 30ശതമാനം പേർ ഇത് ചില സന്ദർഭങ്ങളിൽ ന്യായീകരിക്കാവുന്നതാണെന്ന് പറയുന്നു. പുറമെ, ‘സഹകരിക്കാത്ത’ സാക്ഷികളെ തല്ലുന്നതിനെ 25 ശതമാനം പേർ പിന്തുണച്ചു. 9 ശതമാനം പേർ അവർക്കെതിരെ മൂന്നാം മുറ രീതികൾ ഉപയോഗിക്കുന്നതിനെയും പിന്തുണച്ചു.
തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ശരിയായി നിറവേറ്റുന്നതിന് ശിക്ഷയെ ഭയപ്പെടാതെ ബലപ്രയോഗം നടത്താൻ അനുവദിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ കരുതുന്നു. 26 ശതമാനം പേർ അതിനു ശക്തമായി ആവശ്യപ്പെടുന്നു. 45 ശതമാനം പേർ ഒരു പരിധിവരെ സമ്മതിക്കുന്നു. ജാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് പീഡനത്തെ ന്യായീകരിക്കാനുള്ള പ്രവണത കൂടുതലാണ്. അതേസമയം കേരളത്തിൽ നിന്നുള്ളവരിൽ അതു കുറവുമാണ്.
അറസ്റ്റ് നടപടിക്രമങ്ങൾ വളരെ അപൂർവമായോ ഒരിക്കലും പാലിക്കാറില്ല എന്നോ ഇരുപത്തിനാല് ശതമാനം പൊലീസ് ഉദ്യോഗസ്ഥരും അവകാശപ്പെടുന്നു. ഈ നടപടിക്രമങ്ങൾ സംസ്ഥാനങ്ങൾക്കിടയിൽ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. അറസ്റ്റ് നടപടി ക്രമങ്ങളിൽ കേരളം 94 ശതമാനവുമായി ഏറ്റവും ഉയർന്നതും ജാർഖണ്ഡ് 8 ശതമാനവുമായി ഏറ്റവും കുറഞ്ഞതും റിപ്പോർട്ട് ചെയ്തു.
ഇരകൾ കൂടുതലും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ളവർ
പീഡനത്തിന് ഇരയായവർ പ്രധാനമായും ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്ന് അഭിമുഖത്തിൽ പങ്കെടുത്തവർ പറഞ്ഞു. മുഖമില്ലാത്തവരും ശബ്ദമില്ലാത്തവരുമായ എല്ലാവരും ലക്ഷ്യമിടപ്പെടുന്നതായി ഒരു അഭിഭാഷകൻ വിശേഷിപ്പിച്ചു. മുസ്‍ലിംകൾ, ദലിതർ, ആദിവാസികൾ, വായിക്കാനും എഴുതാനും അറിയാത്തവർ, ചേരി നിവാസികൾ എന്നിവരാണ് പീഡനത്തിന്റെ സാധാരണ ലക്ഷ്യങ്ങളെന്ന് റിപ്പോർട്ട് പറഞ്ഞു. പതിനെട്ട് ശതമാനം പൊലീസ് ഉദ്യോഗസ്ഥരും കരുതുന്നത് മുസ്‍ലിംകൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ സ്വാഭാവികമായും സാധ്യതയുള്ളവരാണെന്നാണ്.
അതേസമയം, അറസ്റ്റിലായവരുമായി മജിസ്‌ട്രേറ്റുമാർ ഇടപഴകുന്നത് വളരെ അപൂർവം ആണെന്ന് അഭിമുഖത്തിൽ പങ്കെടുത്ത പത്ത് പേർ പറഞ്ഞു. ഒരു അഭിഭാഷകൻ മജിസ്‌ട്രേറ്റുകളെ ഒന്നും രേഖപ്പെടുത്താവരോ അറസ്റ്റിലായവരോട് എവിടെ, എപ്പോൾ അറസ്റ്റ് ചെയ്തുവെന്ന് ചോദിക്കാത്തവരോ ആയ ‘നിശബ്ദ കാഴ്ചക്കാർ’ എന്ന് വിശേഷിപ്പിച്ചു.
അറസ്റ്റിലായ വ്യക്തികളുടെ വൈദ്യപരിശോധന പലപ്പോഴും ഫോറൻസിക് മെഡിസിനിൽ വൈദഗ്ദ്ധ്യം ഇല്ലാത്ത ഡോക്ടർമാരാണ് നടത്തുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി. പീഡനത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ അവർക്ക് കഴിയില്ല. ലഭ്യമായ ഏത് ഡോക്ടറാണ് പരിശോധന നടത്തുന്നത്? ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഫോറൻസിക് ഡോക്ടർമാരില്ലെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.