നിതാഖാന് ജാമ്യം; കൃഷ്ണന്റെ അനുഭവം കുഞ്ഞിനുണ്ടാകരുതെന്ന് കരുതിയെന്ന് കോടതി, ഉത്തരവ് പുറത്ത്
text_fieldsമുംബൈ: തടങ്കലിൽ ജനിച്ച ശ്രീകൃഷ്ണനുണ്ടായ ആഘാതവും സാമൂഹിക അപമാനവും ജയിലിൽ ജനിക്കുന്നതിലൂടെ മറ്റൊരു കുഞ്ഞിനുമുണ്ടാകരുതെന്ന് നാസിക് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.ജി. ജോഷി. ടി.സി.എസിലെ ലൈംഗികാതിക്രമ, മതംമാറ്റ കേസിൽ നിതാ ഖാന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് പരാമർശം. തിങ്കളാഴ്ചയാണ് നിതാഖാന് ജാമ്യം അനുവദിച്ചത്. ഉത്തരവ് ലഭ്യമായത് വ്യാഴാഴ്ചയാണ്.
പരാതിക്കാരിയെ മതം മാറ്റാൻ മറ്റ് പ്രതികൾക്കൊപ്പം നിതയും ശ്രമിച്ചെന്നത് അന്വേഷണത്തിൽ വ്യക്തമാക്കുന്നുവെങ്കിലും ഗർഭസ്ഥ ശിശുവിന്റെ താൽപര്യത്തിനായി അവർക്ക് അനുകൂലമായി ജുഡീഷ്യൽ വിവേചനാധികാരം പ്രയോഗിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി പറഞ്ഞു. നിത അഞ്ചുമാസം ഗർഭിണിയാണ് എന്നതിൽ തർക്കമില്ല. ജയിലിൽ ജനിച്ചതിന്റെ ആഘാതവും അപമാനവും ആർക്കും സഹിക്കാനാകില്ല. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനും പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ക്ഷേമത്തിനും വേണ്ടി പ്രതിക്ക് അനുകൂലമായി ജുഡീഷ്യൽ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായവും ഉചിതവുമാണ്-ഉത്തരവിൽ പറയുന്നു.
ടി.സി.എസിലെ ലൈംഗികാതിക്രമ-മതംമാറ്റ കേസിൽ മുഖ്യസൂത്രധാരയാണെന്ന് ആരോപിച്ചാണ് നിദ ഖാനെ നാസിക് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന നിദയ്ക്ക് അഭയം നൽകിയെന്നാരോപിച്ച് എ.ഐ.എം.ഐ.എം കോർപ്പറേറ്റർ മത്തീൻ പട്ടേലിനെതിരെയും കേസെടുത്തിരുന്നു.
നാസിക്കിലെ ഐ.ടി കമ്പനിയായ ടി.സി.എസിൽ ഒമ്പത് പീഡനക്കേസുകളാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കുന്നത്. നിർബന്ധിത മതപരിവർത്തനശ്രമം, ലൈംഗികാതിക്രമം, മാനസിക പീഡനം തുടങ്ങിയ പരാതികളിൽ ഓപറേഷൻസ് മാനേജർ ഉൾപ്പെടെ എട്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജീവനക്കാരെ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർത്ത് മതപരമായ ആചാരങ്ങൾ പാലിക്കാൻ നിർബന്ധിച്ചു എന്നതാണ് നിദ ഖാനെതിരെയുള്ള ആരോപണം. പീഡന പരാതി ഉയർന്ന ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും ടി.സി.എസ് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. മുൻകൂർ ജാമ്യം തേടി നിത ഖാൻ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളിയിരുന്നു. രണ്ട് മാസം ഗർഭിണിയാണെന്നും അതിനാൽ അറസ്റ്റ് തടയണമെന്നുമായിരുന്നു ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

