മുംബൈയെ നടുക്കിയ കൂട്ടമരണം; 'ശരീരങ്ങൾ തളർന്നു, വാരിയെടുത്ത് ഓടി...' വില്ലനായത് തണ്ണിമത്തൻ തന്നെയെന്ന് ദൃക്‌സാക്ഷികൾ
text_fieldsമുംബൈ: ദക്ഷിണ മുംബൈയിലെ പൈധുനിയിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ അപ്രതീക്ഷിതമായി മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് പ്രദേശം. മുംബൈയിലെ ജെജെ മാർഗ് സ്വദേശിയായ അബ്ദുള്ള (40), ഭാര്യ നസ്രിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 25ന് വീട്ടിൽ നടന്ന ഒരു വിരുന്നിന് ശേഷമാണ് ഇവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. വിരുന്നിൽ പങ്കെടുത്ത അഞ്ചുപേർക്കൊപ്പം ഇവർ ചിക്കൻ ബിരിയാണി കഴിച്ചിരുന്നു.
അതിഥികൾ പോയ ശേഷം കുടുംബം തണ്ണിമത്തൻ കഴിച്ചു. പിന്നാലെ ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. വിരുന്നിൽ പങ്കെടുത്ത് ബിരിയാണി മാത്രം കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ തണ്ണിമത്തനിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
അബ്ദുള്ള ദൊകാഡിയ തന്നെയാണ് നൾ ബസാറിലെ ഒരു പള്ളിക്ക് സമീപമുള്ള മാർക്കറ്റിൽ നിന്ന് തണ്ണിമത്തൻ വാങ്ങിയതെന്ന് അയൽവാസികൾ പറയുന്നു. അദ്ദേഹം ആശുപത്രിയിൽ വെച്ച് മരണത്തിന് തൊട്ടുമുമ്പ് ഇക്കാര്യം ഒരാളോട് സംസാരിക്കുകയും ചെയ്തിരുന്നു. പുലർച്ചെ നാല് മണിയോടെ സഹായത്തിനായി ഓടിയെത്തിയ അയൽക്കാർ കണ്ടത് അതിദാരുണമായ കാഴ്ചയായിരുന്നു. വിഷബാധയേറ്റ കുടുംബാംഗങ്ങളുടെ ശരീരങ്ങൾ പൂർണ്ണമായും തളർന്ന അവസ്ഥയിലായിരുന്നു.
ഛർദ്ദി കഠിനമായതിനെത്തുടർന്ന് അവരെ ടാക്സിയിൽ കയറ്റാൻ പോലും പ്രയാസമായിരുന്നു. ബെഡ്ഷീറ്റുകളിൽ പൊതിഞ്ഞാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചതെന്ന് അയൽവാസികൾ പറയുന്നു. വിരുന്നിൽ പങ്കെടുത്ത മറ്റെല്ലാവരും ബിരിയാണി കഴിച്ചിരുന്നു. എന്നാൽ ദൊകാഡിയ കുടുംബം മാത്രം കഴിച്ച തണ്ണിമത്തനാണ് വില്ലനായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
സാധാരണയായി ഉപയോഗിക്കുന്ന തണ്ണിമത്തൻ പോലും ജീവനെടുക്കുന്ന വിഷമായി മാറുന്നത് പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്. പഴങ്ങളിലും പച്ചക്കറികളിലും അമിതമായി രാസവസ്തുക്കളും മായവും ചേർക്കുന്നതാണോ ഈ ദുരന്തത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

