‘മാളിലെത്തിയത് കാമുകിക്ക് പെർഫ്യൂം വാങ്ങാൻ’; മോദിയുടെ പരിപാടിക്ക് മുമ്പ് പി.എം.ഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് അറസ്റ്റിലായ യുവാവിന്റെ അഭിഭാഷകൻ
text_fieldsമുംബൈ: കാമുകിക്ക് പെർഫ്യൂം വാങ്ങാനാണ് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ യുവാവ് എത്തിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞതിന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത 24കാരന്റെ അഭിഭാഷകൻ. അറസ്റ്റിലായ റോഹൻ പരേഖ് കാമുകിക്ക് പെർഫ്യൂം വാങ്ങാനാണ് ജിയോ മാളിൽ പോയതെന്നും ചൊവ്വാഴ്ച വൈകിട്ട് പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് മുന്നോടിയായി ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് പ്ലാസയിലാണ് തിങ്കളാഴ്ച കനത്ത സുരക്ഷാ വീഴ്ചയുണ്ടായത്. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കാനിരിക്കെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടെയാണ് സംഭവം.
തിങ്കളാഴ്ച വൈകിട്ടാണ് 24കാരനായ റോഹൻ പരേഖ് സുരക്ഷാ പരിശോധനക്കിടെ പൊലീസിന്റെ പിടിയിലാകുന്നത്. ഇയാൾക്കൊപ്പം തോക്കുമായി മറ്റൊരാളെയും പിടികൂടുകയായിരുന്നു. ഇയാൾ റോഹൻ പരേഖിന്റെ ഗൺമാനാണെന്ന് അവകാശപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണെന്ന് റോഹൻ പരേഖ് അവകാശപ്പെട്ടിരുന്നു. പി.എം.ഒയിലെ ഐ.ഡി കാർഡും പൊലീസ് കണ്ടെത്തി. എന്നാൽ, പരിശോധനക്കിടെ റോഹൻ പരേഖിന്റെ കൈയിലുണ്ടായിരുന്ന ഐ.ഡി കാർഡ് വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവരിൽനിന്ന് പിടിച്ചെടുത്ത തോക്ക് ലൈസൻസുള്ളതാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിന് പ്രധാനമന്ത്രി മോദിയുടെ പരിപാടിയുമായി നേരിട്ട് ബന്ധമില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ സമയത്ത് സംഭവം നടന്നതിനാലാണ് വലിയ ആശങ്ക ഉയർന്നതെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ഇവർ എന്തിനാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതെന്നും മാളിൽ പ്രവേശിക്കാൻ ശ്രമിച്ചതെന്തിനാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, ബി.കെ.സി വേദിയിൽ തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടർന്ന് റോഹൻ പരേഖിനെ മുംബൈ കോടതി സെപ്റ്റംബർ 11 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

