'സത്യം വിജയിച്ചു'; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാൾ
text_fieldsന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാൾ. സത്യം വിജയിച്ചുവെന്ന് അദ്ദേഹം കോടതി വിധിയിൽ പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയെന്നാണ് അദ്ദേഹം കേസിനെ വിശേഷിപ്പിച്ചത്. ഏറ്റവും പ്രധാനപ്പെട്ട അഞ്ച് നേതാക്കൻമാരെ ജയിലിൽ അടച്ച് ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യമെന്നും കെജ്രിവാൾ ആരോപിച്ചു.
സത്യം എപ്പോഴായാലും ജയിക്കുമെന്നും ബി.ജെ.പിക്ക് അധികാരം വേണമായിരുന്നുവെങ്കിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അല്ലാതെ തന്നെ ജയിലിലടക്കുകയല്ല വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2021-22 കാലയളവിൽ ആം ആദ്മി അധികാരത്തിലിരുന്ന സമയത്ത് ചില സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നതിന് വേണ്ടി മദ്യ നയം നടപ്പാക്കിയെന്നായിരുന്നു സി.ബി.ഐ. ഇ.ഡി എന്നിവരുടെ ആരോപണം.
മദ്യ ലോബിയായ സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടി കൈക്കൂലി വാങ്ങിയെന്നും അന്വേഷണ ഏജൻസികൾ അരോപിച്ചു. സ്വകാര്യ കമ്പനികളുടെ ലാഭ വിഹിതം 5 ശതമാനത്തിൽ നിന്ന് 12 ശതമാനം വർധിപ്പിച്ചു എന്നായിരുന്നു പ്രധാന ആരോപണം. അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയയാണ് മദ്യ നയം രൂപീകരിച്ചതിനു പിന്നിലെ പ്രധാന വ്യക്തി.
കേസിൽ 2024 മാർച്ചിൽ അറസ്റ്റിലായ കെജ്രിവാളിന് സെപ്തംബറിൽ ജാമ്യം ലഭിക്കുന്നത് വരെ ജയിലിൽ കഴിയേണ്ടി വന്നു. കേസ് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയതോടെ ആം ആദ്മിയുടെ പ്രതിഛായ നഷ്ടപ്പെടുകയും 2025ലെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുകയും ചെയ്തു. തെളിവുകൾ നിരത്തുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതോടെയാണ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും പ്രതി പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

