തൃണമൂലിനെതിരെ പോരാട്ടം കടുപ്പിച്ച് ഐ.എസ്.എഫ്
text_fieldsകൊൽക്കത്ത: രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമ ബംഗാളിൽ ഭംഗർ, കാനിങ് പൂർബ മണ്ഡലങ്ങളിൽ പോരാട്ടം വ്യത്യസ്തമാണ്. രണ്ടിടത്തും തൃണമൂൽ കോൺഗ്രസിന്റെ അതിശക്തരായ എതിരാളി ഇന്ത്യൻ സെക്കുലർ ഫ്രണ്ടാണ് (ഐ.എസ്.എഫ്). ഇടതു പാർട്ടികളുമായി സഖ്യത്തിലുള്ള ഐ.എസ്.എഫ് 33 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഈ രണ്ട് മണ്ഡലങ്ങളും രാഷ്ട്രീയ ആക്രമണത്തിനും കുപ്രസിദ്ധമായ പ്രദേശങ്ങളാണ്.
കൊൽക്കത്തയോട് ചേർന്നുള്ള ഈ രണ്ട് സീറ്റുകളിൽ തൃണമൂലിന് ഭീഷണിയാകാൻ ഐ.എസ്.എഫ് കിണഞ്ഞുശ്രമിക്കുകയാണ്. മുസ്ലിംകളിൽ സ്വാധീനമുള്ള ഐ.എസ്.എഫിന്റെ നേതാവായ നൗഷാദ് സിദ്ദീഖാണ് നിലവിൽ ഭംഗറിലെ എം.എൽ.എ. ഇത്തവണയും അദ്ദേഹംതന്നെയാണ് ജനവിധി തേടുന്നത്.
മുസ്ലിം വോട്ടർമാർക്കിടയിൽ ബദൽ ശക്തിയായി ഉയർന്നുവരാനുള്ള ശ്രമത്തിൽ ഭംഗറും കാനിങ് പൂർബയും ഐ.എസ്.എഫിന് നിർണയാകമാണ്. രാജ്യത്തെതന്നെ പ്രധാന തീർഥാടനകേന്ദ്രമായ ഫർഫുറ ശരീഫ് ദർഗയുമായി ബന്ധമുള്ളതാണ് ഐ.എസ്.എഫ്. പാർട്ടിയുെട സ്ഥാപകനായ അബ്ബാസ് സിദ്ദീഖി ഇവിടത്തെ പിർസാദ (പുരോഹിതൻ) ആയിരുന്നു. ആദ്യ പിർസാദയായ മുഹമ്മദ് അബൂബക്കർ സിദ്ദീഖിയുടെ പിൻഗാമിയാണ് ഭംഗറിലെ സ്ഥാനാർഥിയായ നൗഷാദ്.
ഭംഗറിൽ പ്രചാരണത്തിന് മമത ബാനർജിയുമെത്തിയിരുന്നു. ഷൗക്കത്ത് മൊല്ലയെ തന്റെ വലംകൈ എന്നാണ് മമത വിശേഷിപ്പിച്ചത്. കുറഞ്ഞത് ഒരു ലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് ഷൗക്കത്തിന്റെ അവകാശവാദം.
എസ്.െഎ.ആർ ആണ് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ഗൂഢാലോചന നടത്തിയെന്ന് മമത ബാനർജി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

