ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്
text_fieldsന്യൂഡൽഹി: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. സംസ്കാര ചടങ്ങുകൾ ജൂലൈ 4-ന് ആരംഭിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ വടക്കുകിഴക്കൻ വിശുദ്ധ നഗരമായ മഷാദിൽ ജൂലൈ 9-ന് നടക്കുന്ന ഖബറടക്കത്തോടെ സമാപിക്കും.
ടെഹ്‌റാനിൽ ഇസ്രായേലും യു.എസും നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28നാണ് 86 കാരനായ ഖാംനഈ കൊല്ലപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവായി 36 വർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പരമോന്നത നേതാവിന്റെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി ജൂലൈ 7-ന് ടെഹ്‌റാന് തെക്കുള്ള മറ്റൊരു വിശുദ്ധ നഗരമായ ഖോമിലും ചടങ്ങുകൾ നടക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അലി ഖാംനഈയുടെ സംസ്കാര ചടങ്ങ് നടക്കുന്ന തീയതിയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. ആദ്യം ജൂൺ അവസാനത്തോടെ ഖബറടക്കം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നതെങ്കിലും ഇത് ജൂലൈയിലായിരിക്കുമെന്ന് പിന്നീട് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. ടെഹ്‌റാൻ, മഷാദ്, ഖോം എന്നിവിടങ്ങളിലായി നടക്കുന്ന സംസ്കാര ചടങ്ങുകളിൽ ഏകദേശം 2കോടിയോളം ജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള പാക് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തേക്കും.
ഖാംനഈയുടെ മകനായ 56 കാരൻ മുജ്തബ ഖാംനഇ മാർച്ച് 8 മുതൽ ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നിലവിൽ എവിടെയാണെന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. അദ്ദേഹം കോമയിലാണെന്നാണ് മാർക്കോ റൂബിയോ, പീറ്റ് ഹെഗ്സെത് എന്നിവരുൾപ്പെടെയുള്ള പല മുതിർന്ന യു.എസ് ഉദ്യോഗസ്ഥരും അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

