മൂന്ന് കപ്പലുകൾക്ക് ഇറാൻ അഭയം തേടി; ഒരു കപ്പലിന് ഇന്ത്യ അഭയം നൽകി
text_fieldsന്യൂഡൽഹി: ഇറാൻ ഇന്ത്യയോട് തങ്ങളുടെ മൂന്ന് കപ്പലുകൾക്ക് സംരക്ഷണം തേടിയിരുന്നുവെന്നും അതിൽ ഒന്നിന് ഇന്ത്യ സംരക്ഷണം നൽകിയെന്നും കേന്ദ്ര വിദേശ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ വെളിപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഇരുസഭകളിലും നടത്തിയ പ്രസ്താവനയിലാണ് മൂന്ന് കപ്പലുകൾക്കും ഇറാൻ സംരക്ഷണം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തുന്നത്. ഇസ്രായേൽ പ്രധാനമന്ത്രിയുമായും, അറബ് ഭരണാധികാരികളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ വിളിച്ചു സംസാരിച്ചുവെന്നും യു.എസുമായി നിരന്തര നയതന്ത്ര സമ്പർക്കത്തിലാണെന്നും എന്നാൽ ഇറാൻ ഭരണാധികാരികളെ ബന്ധപ്പെടാൻ കടുത്ത പ്രയാസം നേരിടുകയാണെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് വിശാഖപട്ടണത്തെ നാവിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ ഐറിസ് ദേന എന്ന ഇറാൻ കപ്പൽ ഇന്ത്യക്കും ശ്രീലങ്കക്കുമിടയിൽ യു.എസ് മുക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാറിനെ പ്രതിപക്ഷം പ്രതിക്കുട്ടിൽ നിർത്തുന്നതിനിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ‘രായ്സീന ഡയ്ലോഗി’ൽ മന്ത്രി നടത്തിയ പ്രസ്താവനയിലും അതിന് മുമ്പ് വിദേശ മന്ത്രാലയ വൃത്തങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ വിവരത്തിലും ഫെബ്രുവരി 28ന് ഐറിസ് ലവൻ എന്ന ഒരു ഇറാനിയൻ കപ്പലിന് സംരക്ഷം തേടിയെന്നും അതിന് കൊച്ചി തീരത്ത് നങ്കൂരമിടാൻ അനുമതി നൽകിയെന്നുമായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ, ഫെബ്രുവരി 28ന് മൂന്ന് ഇറാൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുമതി തേടിയെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു. മാർച്ച് ഒന്നിന് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ‘ഐറിസ് ലവൻ’ മാർച്ച് നാലിന് നങ്കൂരമിട്ടു. ഇതിന് ഇറാൻ വിദേശ മന്ത്രി അതിന് അഭിനന്ദനം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. അതേസമയം മൂന്ന് കപ്പലിൽ മറ്റു രണ്ടു കപ്പലുകളുടെ കാര്യം മന്ത്രി വിശദമാക്കിയില്ല.
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാൻ സംരക്ഷണം ആവശ്യപ്പെട്ട ഈ മൂന്ന് കപ്പലുകളിലൊന്നിന് ശ്രീലങ്കയും മറ്റൊന്നിന് ഇന്ത്യയും അഭയം നൽകിയപ്പോൾ മൂന്നാമത്തേത് ഇന്ത്യൻ മഹാസമുദ്രത്തിൽ യു.എസ് മുങ്ങിക്കപ്പൽ മുക്കുകയായിരുന്നു. അമേരിക്കൻ ആക്രമണത്തിൽ മുങ്ങിയ കപ്പലിലെ 87 പേരുടെ മൃതദേഹങ്ങൾ ശ്രീലങ്കൻ നാവിക സേനയാണ് കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

