പശ്ചിമേഷ്യൻ പ്രതിസന്ധി; അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്
text_fieldsന്യൂഡൽഹി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതായി റിപ്പോർട്ട്. മാർച്ചിൽ ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര യാത്രയിൽ 18.5 ശതമാനം കുറവുണ്ടായതായി വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ എയർ ട്രാഫിക് റിപ്പോർട്ടിൽ പറയുന്നു. ഇറാൻ യുദ്ധം, വ്യോമാതിർത്തിയിലെ നിയന്ത്രണം, വിമാനങ്ങളുടെ റദ്ദാക്കൽ, വ്യോമപാത വഴിതിരിച്ചുവിടൽ തുടങ്ങിയവയാണ് അന്താരാഷ്ട്ര യാത്രകൾക്ക് തിരിച്ചടിയായത്. ഗൾഫ് മേഖലകളിലേക്കുള്ള സർവിസുകൾ വെട്ടിക്കുറച്ചതും യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തി.
2026 മാർച്ചിൽ 53.4 ലക്ഷം പേർ മാത്രമാണ് വിദേശയാത്ര നടത്തിയത്. മുൻവർഷം മാർച്ചിൽ 65.4 ലക്ഷമായിരുന്നു വിമാനയാത്രക്കാരുടെ എണ്ണം. ഫെബ്രുവരിയിൽ വിമാനയാത്രക്കാരുടെ എണ്ണം 65.9 ലക്ഷമായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇത് 64 ലക്ഷമായിരുന്നു. അതേസമയം, ജനുവരിയിൽ അന്താരാഷ്ട്ര യാത്രയിൽ 7.1ശതമാനം വളർച്ചയുണ്ടായി. 2025 ജനുവരിയിൽ 72.4 ലക്ഷം യാത്രക്കാരായിരുന്നെങ്കിൽ 77.6 ലക്ഷം പേരാണ് 2026 ജനുവരിയിൽ വിദേശ യാത്ര ചെയ്തത്.
യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല, വിമാനസർവിസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. മാർച്ചിൽ ഇന്ത്യയിൽ നിന്നുള്ള വിമാന ഗതാഗതത്തിൽ 21.3ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഗൾഫ് മേഖലയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ സർവീസുകൾ പുനഃസ്ഥാപിച്ചത് മേയ് മാസത്തിൽ വ്യോമയാന ഗതാഗത മേഖലയെ ഉണർത്തിയേക്കാം. അതേസമയം, വിമാന ഇന്ധനവിലയിലെ വർധനവും വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളും കാരണം ജൂൺ, ജൂലൈ മാസങ്ങളിലെ അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറക്കുന്നതായി എയർ ഇന്ത്യ അറിയിച്ചിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 8,06,41,496 ആയിരുന്നു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 4.2ശതമാനം വർധന രേഖപ്പെടുത്തി. ആഭ്യന്തര യാത്രയിലും വർധനവ് രേഖപ്പെടുത്തിയിരുന്നു. 2024-2025 കാലയളവിൽ 33,47,03,952 യാത്രക്കാരാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്. ഇതിൽനിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 1.4 ശതമാനം വർധനയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

