Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡനമേൽക്കുന്ന...

പീഡനമേൽക്കുന്ന വിശ്വാസം, മധ്യപ്രദേശിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് നേരെ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

text_fields
bookmark_border
പീഡനമേൽക്കുന്ന വിശ്വാസം, മധ്യപ്രദേശിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് നേരെ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്
cancel
camera_altപ്രതീകാത്മക ചിത്രം

ഭോപ്പാൽ: മധ്യപ്രദേശിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങളും വ്യാജ മതപരിവർത്തന ആരോപണങ്ങളും വർധിച്ചുവരുന്നതായി റിപ്പോർട്ട്. ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമുള്ള ക്രൈസ്തവർ, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ഭരണകൂട സംവിധാനങ്ങളുടെയും കടുത്ത പീഡനങ്ങൾ നേരിടുകയാണെന്ന് 'ദി ക്വിന്റ്' നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ ജബൽപൂരിൽ നടന്ന ഒരു ക്രിസ്മസ് വിരുന്നിനിടെ സഫൽത കാർത്തിക് എന്ന കാഴ്ചപരിമിതിയുള്ള ദലിത് യുവതിയെ അന്നത്തെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഞ്ജു ഭാർഗവ പരസ്യമായി മർദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. അടുത്ത ജന്മത്തിലും നീ അന്ധയായി ജനിക്കട്ടെ എന്ന ഇവരുടെ ശാപം തന്റെ ഉള്ളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടെന്ന് സഫൽത പറയുന്നു. ക്രിസ്ത്യാനിയല്ലായിട്ടും ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിനാണ് സഫൽത ആക്രമിക്കപ്പെട്ടത്.

മതപരിവർത്തന നിരോധന നിയമം (Madhya Pradesh Freedom of Religion Act, 2021) ദുരുപയോഗം ചെയ്ത് നിരവധി പാസ്റ്റർമാരെയും വിശ്വാസികളെയും ജയിലിലടക്കുന്ന രീതിയാണ് നിലവിലുള്ളത്. ബജ്‌റംഗ് ദൾ പോലുള്ള സംഘടനകൾ പറയുന്നതനുസരിച്ച് വ്യാജ പരാതികൾ നൽകുന്ന ഡമ്മി പരാതിക്കാർ സംസ്ഥാനത്ത് സജീവമാണ്. മുൻ ശിവസേന പ്രവർത്തകനായിരുന്ന പാസ്റ്റർ മനോജ് പിള്ള ക്രിസ്തുമതം സ്വീകരിച്ച ശേഷം ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിച്ചിരുന്നത്. എന്നാൽ വ്യാജ മതപരിവർത്തന കേസിൽ കുടുക്കി ഒക്ടോബർ മുതൽ ഇദ്ദേഹം ജയിലിലാണ്. ദലിത് ക്രൈസ്തവനായ ഇദ്ദേഹം 75 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. പണമോ ജോലിയോ വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്തുന്നു എന്നാണ് ഇവർക്കെതിരെയുള്ള സ്ഥിരം ആരോപണം.

പ്രാർത്ഥനാ യോഗങ്ങൾക്കിടയിലേക്ക് ഇരച്ചുകയറുന്ന ആൾക്കൂട്ടം കസേരകൾ എറിയുകയും വിശ്വാസികളെ മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഞങ്ങൾ എപ്പോഴും ഭയത്തിലാണ് കഴിയുന്നത്, എപ്പോൾ വേണമെങ്കിലും ആൾക്കൂട്ടം ആക്രമിക്കാൻ വരാം എന്ന് പാസ്റ്റർ രാജേഷ് ചൗധരി പറയുന്നു. പൊലീസിന്റെയും ഭരണകൂടത്തിന്റെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ നേതാക്കൾ പരസ്യമായി അവകാശപ്പെടുന്നതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആക്രമണങ്ങൾ ശാരീരികം മാത്രമല്ല, സാമ്പത്തികവുമാണ്. മതപരിവർത്തന കേസിൽ കുടുങ്ങിയതോടെ പാസ്റ്റർ ശിവകുമാർ ജർബാഡെക്ക് 12 വർഷം താമസിച്ച വീട് വിൽക്കേണ്ടി വന്നു. മറ്റൊരു പാസ്റ്ററായ ഹരി ഓമിന് തന്റെ കട ഒഴിഞ്ഞുകൊടുക്കേണ്ടതായും വന്നു.

മാധ്യമപ്രവർത്തകനായ ലൂയിസ് മോറിസിനെപ്പോലും ക്രിസ്ത്യാനിയായതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കുമെന്ന് സഹപ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന സാഹചര്യം നിലവിലുണ്ട്. ഈ പീഡനങ്ങൾക്കിടയിലും തന്റെ അവകാശങ്ങൾക്കായി പോരാടുമെന്ന ഉറച്ച നിലപാടിലാണ് സഫൽത കാർത്തിക്കിനെപ്പോലുള്ളവർ. അടുത്ത ക്രിസ്മസിനും താൻ വിരുന്നിൽ പങ്കെടുക്കുമെന്ന് അവർ ആത്മവിശ്വാസത്തോടെ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshchristiansReportAtrocitiesChristian minorities
News Summary - Inside Hindu Right's Conversion Raids on MP's Poor Christians
Next Story