മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ രണ്ട് പാസ്റ്റർമാർ അറസ്റ്റിൽ
text_fieldsഭോപ്പാൽ: മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിൽ മധ്യപ്രദേശിൽ രണ്ട് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ ജില്ലയിലെ മോഹൻപുർ ഖുർദ് ഗ്രാമത്തിൽ നിന്നുമാണ് ഉത്തം ബരേല, വികാസ് ബരേല എന്നിവരെ അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായ രോഗങ്ങൾ ക്രിസ്തുമതത്തിൽ വിശ്വസിച്ചാൽ ഭേദമാകുമെന്ന് അവകാശപ്പെട്ട് പാസ്റ്റർമാർ യോഗം സംഘടിപ്പിച്ചതായി പരാതിക്കാരനായ ബ്രിജേഷ് ബൈരാഗി ആരോപിച്ചു. ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ പ്രാർത്ഥനയിലൂടെ മാറുമെന്നും, ചികിത്സയ്ക്കും മറ്റുമായി സാമ്പത്തിക സഹായം നൽകാമെന്നും വാഗ്ദാനം ചെയ്ത് ഗോത്രവർഗക്കാരെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായാണ് പോലീസ് പറയുന്നത്.
മതം മാറാൻ വിസമ്മതിക്കുന്നവർക്ക് നിത്യമായ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുമെന്ന് പാസ്റ്റർമാർ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

