ഖാംനഈയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയിൽനിന്ന് ഉന്നതതല പ്രതിനിധി സംഘം പങ്കെടുക്കും
text_fieldsന്യൂഡൽഹി: ഇറാന്‍റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ത‍്യയുടെ ഉന്നതതല പ്രതിനിധി സംഘം പങ്കെടുക്കും. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ സെയ്ദ് അതാ ഹസ്‌നൈൻ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങുകളിലും അനുസ്മരണ പരിപാടികളിലും പങ്കെടുക്കുക.
ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്കാര ചടങ്ങുകൾ ജൂലൈ 4ന് ആരംഭിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ വടക്കുകിഴക്കൻ വിശുദ്ധ നഗരമായ മഷ്ഹദിൽ ജൂലൈ 9ന് നടക്കുന്ന ഖബറടക്കത്തോടെ സമാപിക്കും. രാജ്യത്തുടനീളം നടക്കുന്ന ചടങ്ങുകളിൽ ഏകദേശം 2 കോടി ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാനിയൻ അധികൃതരുടെ കണക്കുകൂട്ടൽ. ഖാംനഈയുടെ മരണത്തിൽ ഇന്ത്യ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി ഡൽഹിയിലെ ഇറാൻ എംബസിയിലെത്തി ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
അലി ഖാംനഈയുടെ സംസ്കാര ചടങ്ങ് നടക്കുന്ന തീയതിയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. ആദ്യം ജൂൺ അവസാനത്തോടെ ഖബറടക്കം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നതെങ്കിലും ഇത് ജൂലൈയിലായിരിക്കുമെന്ന് പിന്നീട് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. തെഹ്‌റാനിൽ ഇസ്രായേലും യു.എസും നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28നാണ് 86 കാരനായ ഖാംനഈ കൊല്ലപ്പെട്ടത്. ഇസ്‍ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവായി 36 വർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പരമോന്നത നേതാവിന്റെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി ജൂലൈ 7ന് തെഹ്‌റാന് തെക്കുള്ള മറ്റൊരു വിശുദ്ധ നഗരമായ ഖോമിലും ചടങ്ങുകൾ നടക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

