എണ്ണ ഇറക്കുമതി: ഇന്ത്യയുടെ സമീപനം നിർഭാഗ്യകരം, പ്രത്യേക പരിഗണന നഷ്ടപ്പെടും -ഇറാൻ
text_fieldsന്യൂഡൽഹി: അമേരിക്കൻ സമ്മർദങ്ങൾക്ക് വഴങ്ങി പരമ്പരാഗത വ്യാപാരബന്ധത്തിൽ നിന്ന് അകന്നുമാറുന്നതിൽ ഇന്ത്യയോട് ഇറാന് അമർഷം. അസംസ്കൃത എണ്ണക്ക് മറ്റു രാജ്യങ്ങളെ കൂടുതൽ ആശ്രയിക്കാനുള്ള നീക്കം, നേരത്തെ ഒപ്പുവെച്ച ‘ചാബഹാർ’ തുറമുഖ വികസന നിക്ഷേപ ഉടമ്പടി ലംഘനം എന്നിവയാണ് ഇറാനെ രോഷം കൊള്ളിക്കുന്നത്. ചൈന കഴിഞ്ഞാൽ ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, ഇറാനുമേൽ വീണ്ടും ഉപരോധം കൊണ്ടുവരുമെന്ന അമേരിക്കൻ പ്രഖ്യാപനത്തിനുശേഷം ഇറക്കുമതി ഇടിഞ്ഞു. ഇറാനു പകരം എണ്ണ ഇറക്കുമതിക്ക് സൗദി അറേബ്യ, റഷ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കാനാണ് ഭാവമെങ്കിൽ ഇന്ത്യക്ക് ഇപ്പോൾ നൽകിവരുന്ന പ്രത്യേക പരിഗണനകൾ നഷ്ടപ്പെടുമെന്ന് ഇറാെൻറ ഉപസ്ഥാനപതി മസൂദ് റിസ്വാനിയൻ റഹാഘി മുന്നറിയിപ്പുനൽകി.
തന്ത്രപ്രധാനമായ ചാബഹാർ തുറമുഖ വികസന പദ്ധതിയിൽ നിക്ഷേപം നടത്താമെന്ന വാഗ്ദാനം പാലിക്കാത്തതിൽ അദ്ദേഹം ഇന്ത്യയെ വിമർശിക്കുകയും ചെയ്തു. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധത്തിലെ വെല്ലുവിളികളും അവസരങ്ങളുമെന്ന വിഷയത്തെക്കുറിച്ചു നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ഉപസ്ഥാനപതി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ധനത്തിെൻറ കാര്യത്തിൽ ആശ്രയിക്കാവുന്ന രാജ്യമാണ് ഇറാനെന്ന് ഉപസ്ഥാനപതി ഒാർമിപ്പിച്ചു. എണ്ണക്ക് യുക്തിസഹമായ വില മാത്രം ഇൗടാക്കാൻ ഇറാൻ ശ്രദ്ധിക്കുന്നുമുണ്ട്. വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും താൽപര്യങ്ങൾ ഒരുപോലെ പരിഗണിക്കപ്പെടുന്നു. ഇറാനു പകരം മറ്റു രാജ്യങ്ങളെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, വിനിമയം ഡോളറിലാകും. അത് കറൻറ് അക്കൗണ്ട് കമ്മി വർധിപ്പിക്കും. ഇന്ത്യക്ക് ഇറാൻ നൽകുന്ന പ്രത്യേക പരിഗണനകൾ നിഷേധിക്കപ്പെടും.
മതിയായ സംവിധാനങ്ങൾ മുഖേന രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പരിരക്ഷിക്കാൻ യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. അതിന് കരുത്തുറ്റ രാഷ്ട്രീയ നിശ്ചയദാർഢ്യം വേണം. രണ്ടു കൂട്ടരും ബാങ്കിങ് ബന്ധങ്ങൾ സ്ഥാപിക്കണം. പുതിയ വിനിമയമാർഗങ്ങൾ തുറക്കണം. രണ്ടിടത്തെയും വ്യവസായ സമൂഹത്തെയും വിപണിയെയും സഹായിക്കണം. ഒന്നുകിൽ അമേരിക്കയുടെ പക്ഷത്തു സുഹൃത്തായി നിൽക്കുക, അതല്ലെങ്കിൽ ശത്രുക്കളാവുക എന്ന സന്ദേശമാണ് അമേരിക്ക ലോകത്തെ ഒാേരാ രാജ്യത്തിനും നൽകുന്നതെന്ന് ഇറാൻ ഉപസ്ഥാനപതി പറഞ്ഞു.
2015ൽ ഒബാമ ഭരണകൂടം ഒപ്പുവെച്ച ആണവ ഉടമ്പടിയിൽനിന്ന് പിന്മാറുന്നതായി കഴിഞ്ഞ മേയിലാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. സാമ്പത്തിക ഉപരോധം നീക്കാൻ പാകത്തിൽ നിർണായക ആണവ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താമെന്നും അന്താരാഷ്ട്ര പരിേശാധകരെ അനുവദിക്കാമെന്നും ഒബാമ ഭരണകൂടവുമായുള്ള ഉടമ്പടിയിൽ ഇറാൻ സമ്മതിച്ചിരുന്നതാണ്. ഇന്ത്യക്ക് പാകിസ്താൻ വഴിയടച്ചു നിൽക്കുന്നതിനിടയിൽ മധ്യേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾക്ക് വ്യാപാരത്തിന് സുവർണാവസരം നൽകുന്ന ഗേറ്റ്വേ എന്ന നിലയിലാണ് ചാബഹാർ തുറമുഖം പരിഗണിക്കപ്പെടുന്നത്. 2016ലാണ് ചാബഹാർ ഉൾപ്പെടുത്തി സമുദ്രമാർഗം ചരക്കുകടത്ത് ഇടനാഴി സ്ഥാപിക്കുന്നതിന് ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും കരാർ ഒപ്പുവെച്ചത്.
ഇറക്കുമതി 25 ശതമാനം ഇടിഞ്ഞു
ന്യൂഡൽഹി: ഇറാനിൽനിന്ന് ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ജൂണിൽ മാത്രം 25 ശതമാനം ഇടിഞ്ഞു. ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ മാസമാണിത്. ജൂണിലെ പ്രതിദിന ഇറക്കുമതി 5.93 ലക്ഷം വീപ്പയാണ്. മേയിൽ ഇറക്കുമതി 7.70 ലക്ഷം വീപ്പയായിരുന്നു. ഷിപ്പിങ് മന്ത്രാലയ കേന്ദ്രങ്ങളാണ് ഇൗ കണക്കുകൾ പുറത്തുവിട്ടത്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ഇറാനിൽനിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത്, മറ്റു രാജ്യങ്ങളിൽനിന്ന് എണ്ണ വാങ്ങാനുള്ള സാധ്യതതേടാൻ ഇന്ത്യ ഇറക്കുമതി കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാഖും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ നൽകുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാൻ. 2018 ജനുവരി വരെയുള്ള 10 മാസം ഇന്ത്യക്ക് ഇറാൻ നൽകിയത് 184 ലക്ഷം ടൺ അസംസ്കൃത എണ്ണയാണ്. നവംബറിനു മുമ്പ് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി നിർത്തുകയോ ഉപരോധം ഏറ്റുവാങ്ങുകയോ വേണമെന്നാണ് അമേരിക്ക ഇന്ത്യയോടും മറ്റു രാജ്യങ്ങളോടും വ്യക്തമാക്കിയിരുന്നത്. ഇറാനുമായി ഉണ്ടാക്കിയ ആണവ ഉടമ്പടിയിൽനിന്ന് പിന്മാറിയാണ് ട്രംപ് ഭരണകൂടം ഉപരോധം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.