ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ വിസ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം, ഇറാനിലെ ഇന്ത്യക്കാർക്കും ആശ്വാസ വാർത്ത
text_fieldsരൺധീർ ജയ്‌സ്വാൾ
ന്യൂ ഡൽഹി: പശ്ചിമേഷ്യയിൽ ദിനം പ്രതി സംഘർഷാവസ്ഥ വർധിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഗൾഫ് മേഖലയിലെ വിസ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യക്കാരെ സർക്കാർ സഹായിക്കുന്നുണ്ടെന്നും ഇറാനിൽനിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിർത്തികളിൽ അതിനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്നും സർക്കാർ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
ചില ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും കരമാർഗം ഇറാൻ വിട്ട് പോകാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഹുർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായക തീരുമാനം.
പുഷ്പക്, പരിമൾ എന്നീ രണ്ട് കപ്പലുകളാണ് ഹുർമുസിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതെന്നാണ് വിവരം. യു.എസ്, ഇസ്രായേൽ, യൂറോപ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് അനുമതി ലഭിച്ചത്.
കഴിഞ്ഞ മണിക്കൂറുകളിലും യു.എസിന്‍റേത് ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാൻ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് തകർത്തിരുന്നു. സൗദി അറേബ്യയിൽനിന്ന് ക്രൂഡ് ഓയിലുമായി ലിബിയൻ പതാക വഹിച്ച മറ്റൊരു കപ്പൽ മുംബൈ തീരത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇറാന്‍റെ കപ്പലുകൾക്ക് കൊച്ചി തുറമുറമുഖത്ത് അടുക്കാൻ ഇന്ത്യ അനുമതി നൽകിയതും ഗുണകരമായി. നേരത്തെ ‘മിലൻ 2026’ നാവിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാൻ യുദ്ധക്കപ്പൽ യു.എസ് ആക്രമിച്ച് തകർത്തിരുന്നു. ശ്രീലങ്കൻ നാവികസേനയും ഇന്ത്യൻ നേവിയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇതിന് പിന്നാലെ സാങ്കേതിക തകരാർ നേരിട്ട ഐ.ആർ.ഐ.എസ് ലവാൻ എന്ന ഇറാൻ യുദ്ധക്കപ്പലിന് കൊച്ചിയിൽ ദക്ഷിണ നാവികസേന ആസ്ഥാനത്ത് അടുക്കാൻ ഇന്ത്യ അനുമതിയും നൽകി. ഈ കപ്പലിലുണ്ടായിരുന്ന 180 ലേറെ ഇറാൻ നേവി അംഗങ്ങൾ ഇപ്പോൾ കൊച്ചിയിലാണ് ഉള്ളത്. ഈ നയതന്ത്ര നീക്കങ്ങളാണ് ഹുർമുസ് കടലിടുക്കിലെ ഉപരോധത്തിനിടെ ഇന്ത്യയുടെ കപ്പലുകൾക്ക് കടന്നുപോകാൻ അനുവാദം ലഭിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

