Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലക്കംമറിഞ്ഞ് അസം...

മലക്കംമറിഞ്ഞ് അസം കോൺഗ്രസ് മുൻ പ്രസിഡന്റ് ഭൂപൻ ബോറ; 22ന് ബി.ജെ.പി പ്രവേശനം; വീട്ടിലെത്തി കൂടികാഴ്ച നടത്തി ഹിമന്ത ബിശ്വ ശർമ

text_fields
bookmark_border
മലക്കംമറിഞ്ഞ് അസം കോൺഗ്രസ് മുൻ പ്രസിഡന്റ് ഭൂപൻ ബോറ; 22ന് ബി.ജെ.പി പ്രവേശനം;   വീട്ടിലെത്തി കൂടികാഴ്ച നടത്തി ഹിമന്ത ബിശ്വ ശർമ
cancel
camera_alt

ഭൂപൻ ബോറയും ഹിമന്ത ബിശ്വ ശർമയും

ഗുവാഹത്തി: അസമിൽ മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറയുടെ രാജി നാടകത്തിൽ വലഞ്ഞ് കോൺഗ്രസ്. കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ച ശേഷം, ഹൈകമാൻഡ് ഇടപെടലിനെ തുടർന്ന് തീരുമാനം മാറ്റിയ ഭൂപൻ ബോറക്ക് വീണ്ടും മനംമാറ്റം. മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ വീട്ടിലെത്തി കൂടികാഴ്ച നടത്തിയതിനു പിന്നാലെ മുൻ പി.സി.സി അധ്യക്ഷൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഫെബ്രുവരി 22ന് ഭൂപൻ ബോറ ബി.ജെ.പിയിൽ ചേരുമെന്ന് ഹിമന്ത ബിശ്വശർമ പ്രഖ്യാപിച്ചു.

രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ ഭൂപൻ ബോറ കോൺഗ്രസിൽ നിന്നുള്ള രാജി പിൻവലിച്ചതായി വാർത്തയുണ്ടായിരുന്നു. എന്നാൽ, ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ഗുവാഹതിയിലെ വസതിയിലെത്തി ഭൂപൻ ബോറയുമായി രണ്ടു മണിക്കൂർ നീണ്ട ​കൂടികാഴ്ച നടത്തിയത്.

ദേശീയ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ഭൂപൻ ബോറ കോൺഗ്രസ് വിടാനുള്ള തീരുമാനം ആവർത്തിച്ചു. രാഹുൽ ഗാന്ധിയും എ.ഐ.സി.സി അംഗങ്ങളും വിളിച്ച് സംസാരിച്ചുവെങ്കിലും താൻ ഉന്നയിച്ച ആവശ്യങ്ങളെ കുറിച്ച് മിണ്ടിയിട്ടില്ലെന്നും, കോൺഗ്രസിൽ നിന്ന് താൻ അവഗണന നേരിടുന്നതായും അദ്ദേഹം പറഞ്ഞു.

ശേഷമാണ്, ഭൂപൻ ബോറ ​രാജി തീരുമാനത്തിൽ നിന്നും മാറിയിട്ടില്ലെന്നും, ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായും ഹിമന്ത ബിശ്വ പറഞ്ഞത്. ഫെബ്രുവരി 22ന് ബി.ജെ.പിയിൽ ചേരുമെന്നും പ്രഖ്യാപിച്ചു.

2021 മുതൽ കഴിഞ്ഞ വർഷം മേയ് വരെയ അസം കോൺഗ്രസ് അധ്യക്ഷനായിരുന്നു ഭൂപൻ ബോറ, പാർട്ടി നേതൃത്വത്തിൽ നിന്നുള്ള അവഗണന ആരോപിച്ചാണ് രാജിക്കത്ത് ​നൽകിയത്. രാജി വാർത്ത പുറത്തു വന്നതിനു പിന്നാലെ, എ.ഐ.സി.സി അംഗം ജിതേന്ദ്ര സിങ്, പി.സി.സി പ്രസിഡന്റ് ഗൗരവ് ഗൊഗോയ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗുവാഹത്തിയിലെ ബോറയുടെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. പാർട്ടിക്കുള്ളിലെ ചില പ്രശ്നങ്ങളിൽ ഭൂപൻ ബോറയ്ക്ക് എന്തെങ്കിലും വിഷമം നേരിട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ഗൗരവ് ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കമാൻഡിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർത്തകളുണ്ടായിരുന്നു. പ്രശ്നങ്ങൾ അടങ്ങിയെന്ന് ഉറപ്പിച്ചതിനു പിന്നാലെയാണ് മനസ്സിളകിയ ഭൂപൻ ബോറയെ വീണ്ടും വലയിലാക്കാനായി മുൻ കോൺഗ്രസ് നേതാവ് കൂടിയായ ബി.ജെ.പിയുടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ചൊവ്വാഴ്ച വീട്ടിലെത്തിയത്.

ഭൂപൻ ബോറക്കു മുന്നിൽ ബി.ജെ.പിയുടെ വാതിലുകൾ തുറന്നിട്ടതാണെന്ന് വ്യക്തമാക്കിയ ഹിമന്ത വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പുള്ള സീറ്റും വാഗ്ദാനം ചെയ്തു.

താനും ബോറയുടെ അതേ മാനസികാവസ്ഥയിലായിരുന്നു കോൺഗ്രസിലൂടെ കടന്നുപോയതെന്ന് ഹിമന്ത ബിശ്വ പറഞ്ഞു.

കോൺഗ്രസ് നേതൃത്വം പക്വതയില്ലാത്തവരാണ്. ഭൂപൻ ബോറ ഉന്നയിച്ച വിഷയങ്ങൾ അവർ അഭിസംബോധന ചെയ്യണമായിരുന്നു. രാഹുൽ ഗാന്ധി വിളിച്ചത് കൊണ്ടായില്ല. ഭൂപൻ ബോറയെ നിലനിർത്താൻ അവർ ആത്മാർത്ഥമായി ശ്രമിക്കണമായിരുന്നു -ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

നിയമ സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടെ കോൺഗ്രസിന് വൻ തിരിച്ചടിയാണ് മുൻ പി.സി.സി അധ്യക്ഷന്റെ ബി.ജെ.പി പാളയ​ത്തിലേക്കുള്ള കൂടുമാറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AICCHimanta Biswa SarmaGaurav GogoiAssam CongressCongressBJP
News Summary - Ex-Assam Congress Chief Bhupen Borah To Join BJP On Feb 22 -Himanta Sarma
Next Story