ലാഭ വിഹിതം ജീവനക്കാർക്ക് നൽകാൻ തീരുമാനിച്ച് എമിറേറ്റ്സ്; 20 ആഴ്ചത്തെ ശമ്പളം ബോണസായി നൽകും
text_fieldsപ്രതീകാത്മക ചിത്രം
ഡൽഹി: കമ്പനിയുടെ ലാഭത്തിന്‍റെ വിഹിതം ജീവനക്കാർക്ക് നൽകാൻ തീരുമാനിച്ച് എമിറേറ്റ് ഗ്രൂപ്പ്. 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചതിന് പിന്നാലെയാണ് എമിറേറ്റ്‌സ് ജീവനക്കാർക്കായി വമ്പൻ ബോണസ് പ്രഖ്യാപിച്ചത്. 1.3 ലക്ഷത്തിലധികം ജീവനക്കാരാണ് എമിറേറ്റ്സിന് കീഴിൽ പ്രവർത്തിക്കുന്നത്. ഇവർക്കെല്ലാംതന്നെ 20 ആഴ്ചത്തെ ശമ്പളത്തിന് അതായത് ഏകദേശം 5 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസായി നൽകുക.
ഫെബ്രുവരി മുതൽ മേഖലയിൽ നിലനിൽക്കുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ഇത്തരമൊരു കടുത്ത വെല്ലുവിളികൾ നേരിട്ട സമയത്തും എമിറേറ്റ്‌സിനെ വിജയകരമായി മുന്നോട്ട് നയിച്ച ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള നന്ദിയായാണ് ഈ ബോണസ്.
‘2026 മാർച്ച് മാസത്തെ പ്രതിസന്ധികൾ വിസ്മൃതിയിലാകാം, പക്ഷേ നിങ്ങളുടെ ധീരതയും അചഞ്ചലമായ കരുത്തും ഞങ്ങൾ ഒരിക്കലും മറക്കില്ല,’ എന്നാണ് എമിറേറ്റ്‌സ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ജീവനക്കാർക്കയച്ച കത്തിൽ പറയുന്നത്. നികുതിക്ക് മുമ്പുള്ള എമിറേറ്റ്സ് എയർലൈന്‍റെ ലാഭം 24.4 ബില്യൺ ദിർഹം (7% വർധനവ്) ആണ്. 150.5 ബില്യൺ ദിർഹം (3% വർധനവ്) ആണ് വരുമാനം. ജീവനക്കാരുടെ എണ്ണം 1,30,919 ആയി ഉയർന്നു. കഴിഞ്ഞ വർഷം മാത്രം 9,700-ലധികം പുതിയ ജീവനക്കാരെയാണ് ഗ്രൂപ്പ് നിയമിച്ചത്.
നിലവിൽ 72 രാജ്യങ്ങളിലെ 137 നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് പുനഃസ്ഥാപിച്ചു കഴിഞ്ഞു. ദുബായുടെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ വ്യോമയാന മേഖല 6.3 ലക്ഷം തൊഴിലവസരങ്ങളാണ് നിലവിൽ നൽകുന്നത്. ഇത് 2030-ഓടെ ഗണ്യമായി വർധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

