'ചബഹാർ തുറമുഖ പദ്ധതിയെ ബജറ്റിൽ ഒഴിവാക്കിയത് നിരാശാജനകം' - ഇറാൻ വിദേശകാര്യ മന്ത്രി
text_fieldsഅബ്ബാസ് അരാഗ്ചി
ന്യൂ ഡൽഹി: ഇറാന്റെ ചബഹാർ തുറമുഖ പദ്ധതിക്ക് ഈ വർഷം ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം ഇന്ത്യക്കും ഇറാനും നിരാശാജനകമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മധ്യേഷ്യയും യൂറോപ്പുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഡമാക്കാൻ കഴിയുന്ന സുവർണ്ണ കവാടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പറഞ്ഞതുപോലെ, ഇന്ത്യൻ മഹാസമുദ്ര മേഖലയെ മധ്യേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന സുവർണ്ണ കവാടമാണ് ചബഹാർ. ഇത് വളരെ തന്ത്രപ്രധാനമായ തുറമുഖമാണ്. പൂർണമായും വികസിപ്പിച്ചെടുത്താൽ ഇന്ത്യയെ ഇറാനിലൂടെ മധ്യേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നതിൽ ഇതിന് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ കഴിയും" - അദ്ദേഹം പറഞ്ഞു.
ഇതാണ് ഏറ്റവും നല്ല ഗതാഗത മാർഗം എന്ന് കരുതുന്നു. ഒരു ദിവസം നമുക്ക് ഈ തുറമുഖത്തിന്റെ പൂർണ്ണ വികസനത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കുകിഴക്കൻ ഇറാനിലെ ചബഹാറിൽ ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തന്ത്രപ്രധാനമായ തുറമുഖമാണ് ചബഹാർ തുറമുഖ പദ്ധതി. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും നേരിട്ടുള്ള വ്യാപാര, ഗതാഗത പാത സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പ്രാദേശിക ബന്ധം വർധിപ്പിക്കുന്നു, കരയാൽ ചുറ്റപ്പെട്ട മധ്യേഷ്യൻ വിപണികളിലേക്കുള്ള വ്യാപാര പ്രവേശനം വർധിപ്പിക്കുന്നു, പാകിസ്താനിലെ ഗ്വാദർ തുറമുഖത്ത് ചൈനയുടെ സ്വാധീനത്തെ ചെറുക്കുന്നു, മേഖലയിൽ ഇന്ത്യയുടെ ഭൗമരാഷ്ട്രീയ സാന്നിധ്യം ശക്തിപ്പെടുത്തുന്നു തുടങ്ങി നിരവധി കാരണങ്ങളാൽ ഇന്ത്യക്ക് ഈ പാത നിർണായകമാണ്.
2024 ൽ ഇന്ത്യ തുറമുഖ വികസന കരാറിൽ ഒപ്പുവച്ചതിനുശേഷം പദ്ധതിക്കായി ഒരു വിഹിതവും വകയിരുത്തിയിട്ടില്ലാത്ത ആദ്യ കേന്ദ്ര ബജറ്റാണിത്. യു.എസ്- ഇറാൻ ബന്ധം വഷളായ സാഹചര്യത്തിലാണിത്.
മുൻ കേന്ദ്ര ബജറ്റുകളിൽ ഇറാന്റെ തെക്കൻ സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ പദ്ധതിക്കായി ഇന്ത്യ പ്രതിവർഷം 100 കോടി രൂപ നീക്കിവച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്ക ഇറാനെതിരെ കർശന സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി. എന്നാൽ ചാബഹാർ പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യക്ക് ആറ് മാസത്തെ ഇളവ് അനുവദിച്ചു. ആ ഇളവ് ഏപ്രിൽ 26 ന് അവസാനിക്കും.
(കടപ്പാട്: ഇന്ത്യ ടുഡേ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

