ഡൽഹി ഹോട്ടൽ തീപിടുത്തം: പാചകക്കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: 21 പേരുടെ മരണത്തിനിടയാക്കിയ തെക്കൻ ഡൽഹിയിലെ മാളവ്യ നഗർ ഹോട്ടൽ തീപിടുത്ത കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ മുഖ്യ പാചകക്കാരനായ ദിൽഷാദ് ഗാർഡൻ സ്വദേശി കേശവ് നേഗിയെ (65) ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് നില കെട്ടിടത്തിൽ തീ പടരാൻ ഇടയാക്കിയത് പാചകക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജൂൺ 3-നാണ് മാളവ്യ നഗറിലെ ഹൗസ് റാണി പ്രദേശത്ത് പ്രവർത്തിക്കുന്ന 'ഫ്ലൂറിഷ് സ്റ്റേ' ഹോട്ടലിൽ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. അപകടത്തിൽ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തിൽ ഹോട്ടലിൽ വൻ സുരക്ഷാ വീഴ്ചകളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അഗ്നിശമന സേനയുടെ നിർബന്ധിത അനുമതി പത്രം (NOC) ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിലേക്ക് കയറാനും ഇറങ്ങാനും ഒരൊറ്റ വഴി മാത്രമാണുണ്ടായിരുന്നത്. ജനാലകൾ സ്ഥിരമായി അടച്ചിട്ട നിലയിലായിരുന്നു. സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രധാന കവാടം കൂടിയായപ്പോൾ അപകടസമയത്ത് ആളുകൾക്ക് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ, ജീവന് ഭീഷണിയാകും വിധം അശ്രദ്ധമായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഇയാളെ സാകേത് കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ചോദ്യം ചെയ്യലിൽ ഹോട്ടൽ ഉടമ ഉൾപ്പെട്ട മറ്റൊരു ഗുരുതര സാമ്പത്തിക-അനധികൃത കുടിയേറ്റ തട്ടിപ്പും പുറത്തുവന്നു. പണത്തിന് വേണ്ടി ബംഗ്ലാദേശ് പൗരന്മാരായ സ്വീറ്റി സർക്കാർ, മകൾ പുഷ്പോ സർക്കാർ എന്നിവർക്ക് വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകളും പാസ്‌പോർട്ടുകളും നിർമ്മിക്കാൻ തന്റെ ഛത്തർപൂർ വിലാസം നൽകിയതായി ബജാജ് സമ്മതിച്ചു. ഈ വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ ഡൽഹിയിൽ താമസിച്ചിരുന്നത്. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. നഗരത്തിലെ മുഴുവൻ ഹോട്ടലുകളിലെയും അഗ്നി സുരക്ഷാ സംവിധാനങ്ങൾ കർശനമായി പരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

