ന്യൂഡൽഹിയിൽ 60 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചിരുന്നതായി സർവേ
text_fieldsന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ജനങ്ങളിൽ 29.1 ശതമാനം പേർക്കും ആൻറിബോഡിയുടെ സാന്നിധ്യം. കോവിഡ് പരിശോധനയുടെ ഭാഗമായി രണ്ടാം സെറോ സർവേയിലാണ് ഇൗ കണ്ടെത്തൽ. ഡൽഹിയിലെ കോവിഡ് വ്യാപനത്തിെൻറ വ്യാപ്തി അറിയാനായി ഡൽഹി സർക്കാറും ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും ചേർന്നാണ് സെറോ സർവേ നടത്തിയത്.
സർവേഫലം അനുസരിച്ച് രണ്ടുകോടി ജനങ്ങൾ താമസിക്കുന്ന ഡൽഹിയിൽ ഇതുവരെ 60 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകുമെന്നാണ് നിഗമനം. 11 ജില്ലകളിലായി ആഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ 15,000 പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. ആദ്യ സർവേ ജൂൺ 27 മുതൽ ജൂലൈ പത്തുവരെയായിരുന്നു. 22.6 ശതമാനം ആളുകളിലും കോവിഡ് ആൻറി ബോഡിയുണ്ടെന്ന് അന്ന് കണ്ടെത്തി.
രണ്ടാം സർവേയിൽ സ്ത്രീകളിലാണ് ആൻറിബോഡി കൂടുതലായി കണ്ടെത്തിയത്. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് വന്നുപോയത് സൗത്ത് ഈസ്റ്റ് ജില്ലയിലാണ്. ഇവിടെ പരിശോധിച്ച സാമ്പിളുകളിൽ 33.2 ശതമാനം പേരുടേയും ശരീരത്തിൽ കോവിഡ് ആൻറിബോഡി കണ്ടെത്തി.
ആദ്യ സർവേയിൽ 11 ജില്ലകളിൽ നിന്ന് ശേഖരിച്ച 21,387 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതു പ്രകാരം 47 ലക്ഷം പേർക്ക് അസുഖം വന്നുപോയിട്ടുണ്ടാകാമെന്നായിരുന്നു നിഗമനം. സെപ്റ്റംബറിലും ഒക്ടോബറിലും വീണ്ടും സർവേ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.