രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ആത്മാർഥമല്ല, പൊതു ജനങ്ങളെ ഇനി വിഡ്ഢികളാക്കാൻ കഴിയില്ല -സോനം വാങ്ചുക്കിന്റെ ഭാര്യ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ആത്മാർഥമായിരുന്നില്ലെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. വിദ്യാർഥികളുടെ പ്രതിഷേധത്തിന് യഥാർഥ പിന്തുണ നൽകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ നേതാക്കൾ ജന്തർ മന്തറിലെ സമരവേദിയിൽ എത്തേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗീതാഞ്ജലി ആങ്മോയുടെ പ്രതികരണം.
സോനം വാങ്ചുക്കിന്റെയും അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെയും ജനപിന്തുണ ചില രാഷ്ട്രീയ നേതാക്കൾ മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ രാജ്യത്തെ ജനങ്ങളും യുവാക്കളും ഇത്തരം നീക്കങ്ങൾ തിരിച്ചറിയാൻ പ്രാപ്തരായിട്ടുണ്ടെന്നും അവർ പറഞ്ഞു. ആത്മാർഥതയില്ലാത്ത രാഷ്ട്രീയ പിന്തുണ യുവാക്കൾ അംഗീകരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള പ്രതിഷേധത്തിൽ ആത്മാർഥതയില്ലായിരുന്നു. പൊതു ജനങ്ങളെ ഇനി വിഡ്ഢികളാക്കാൻ കഴിയില്ല. ഇത് ഉണർന്നിരിക്കുന്ന ഇന്ത്യയാണ്. ആത്മാർഥതയില്ലാത്തവരെ യുവാക്കൾ പുറത്താക്കും’ -ഗീതാജ്ഞലി ആങ്മോ പറഞ്ഞു.
വാങ്ചുക് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോഴും നിരാഹാര സമരം തുടരുകയാണെന്ന് ഗീതാഞ്ജലി അറിയിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തുന്ന വിദ്യാർഥികൾക്ക് വ്യാപക ജനപിന്തുണ ലഭിക്കുകയാണെന്നും അവർ പറഞ്ഞു.
സമരത്തിന്റെ ലക്ഷ്യം രാഷ്ട്രീയ നേട്ടമല്ല, വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കലാണെന്നും അവർ വ്യക്തമാക്കി. ‘ഞങ്ങൾക്ക് പ്രതിപക്ഷമില്ല, സർക്കാരില്ല. ഞങ്ങൾക്ക് പാർലമെന്റ് ഏറ്റവും ഉയർന്ന സ്ഥാപനമാണ്. പാർലമെന്റ് വിദ്യാഭ്യാസത്തെ അടിസ്ഥാന വിഷയമായി കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ വരുന്നവരെ പ്രതിഷേധത്തിൽ പങ്കുചേരാൻ സ്വാഗതം ചെയ്യുന്നു. സ്വന്തം അജണ്ടകളുമായി വരുന്നവർ വഴിതെറ്റി പോകും, കാരണം ഈ പ്രസ്ഥാനം ആത്മാർഥതയിൽ നിന്നും വിശുദ്ധിയിൽ നിന്നും ജനിച്ചതാണ്’-ആങ്മോ പറഞ്ഞു.
കോക്രാച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെ വ്യാപക ലാത്തിചാർജും അക്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിൽ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് വലിച്ചിഴക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരെയും പൊലീസ് വിട്ടയച്ചു.
അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം ഗുഡ്‌ഗാവിലെ മെദാന്ത ആശുപത്രിയിലേക്ക് വാങ്ചുക്കിനെ മാറ്റി. ഡൽഹി ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് അദ്ദേഹത്തെ മെദാന്തയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെ ആംബുലൻസിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ തുടരുന്ന വാങ്ചുക് നിരാഹാര സമരം തുടരുകയാണ്. വ്യാഴാഴ്ച അദ്ദേഹത്തിന്റെ നിരാഹാര സമരം 26ാം ദിവസത്തിലേക്ക് കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

