ഡൽഹിയിൽ കൈകൾ കൂട്ടിക്കെട്ടി കോൺഗ്രസ് പ്രതിഷേധം; കൊടിക്കുന്നിൽ അറസ്റ്റിൽ, വി.ഡി. സതീശൻ സമരവേദിയിൽ
text_fieldsദൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെയുള്ളവർ അറസ്റ്റിലാണ്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തുടങ്ങിയ നേതാക്കളും പാർട്ടി എം.പിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. കൈകൾ കൂട്ടിക്കെട്ടിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറല്ലെന്നും പാർലമെന്റിൽ ഇതുസംബന്ധിച്ച് ചർച്ച നടത്താനും താൽപര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ഈ പ്രതിഷേധം ശക്തമായത്. അതേസമയം, സി.ജെ.പി പ്രവർത്തകരുടെ സമരം തുടരുകയാണ്. തിങ്കളാഴ്ച രാവും പകലും നീണ്ട പ്രതിഷേധത്തിനും സംഘർഷത്തിനുമിടെ ഡൽഹി പൊലീസ് സമരവേദി നീക്കം ചെയ്തിരുന്നുവെങ്കിലും, പ്രക്ഷോഭകർ ജന്തർ മന്തറിൽ തിരിച്ചെത്തി ടെന്റും താൽക്കാലിക വേദിയും പുനഃസ്ഥാപിച്ചു.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച, സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിലെ അപാകതകൾ എന്നിവയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും സി.ജെ.പി വ്യക്തമാക്കി.
ജൂൺ 20-നാണ് ജന്തർ മന്തറിൽ സി.ജെ.പി സമരം തുടങ്ങിയത്. ജൂൺ 28 മുതൽ സോനം വാങ്ചുക്കും നിരാഹാര സമരം തുടങ്ങി. സമരം തുടർന്നതോടെ സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തതോടെ ജൂലൈ 18-ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് നീക്കി. എന്നാൽ, ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്. വാങ്ചുക്കിന്‍റെ അറസ്റ്റിനു പിന്നാലെ അഭിജിത് ദീപ്കെ സമര വേദിയിൽ നിരാഹാരം സമരം ആരംഭിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

