'മക്കൾക്ക് നീതി ലഭിക്കാൻ തെരുവിലിറങ്ങേണ്ടി വരുന്നു, ഔർഭാഗ്യകരം'; പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി അനിശ്ചിതകാല നിരാഹാര സമരത്തിൽ
text_fieldsസോനം വാങ്ചുക്ക്,അഭിജിത് ദിപ്കെ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളിലും ചോദ്യപ്പേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് , അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിൽ സമരം ആരംഭിച്ചു.
രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയിൽ പുഷ്പാർച്ചനയും പ്രത്യേക പ്രാർത്ഥനയും നടത്തിയ ശേഷമാണ് സോനം വാങ്ചുക്കും സംഘവും സമരവേദിയിലേക്ക് എത്തിയത്. പ്രമുഖ സാമൂഹിക പ്രവർത്തകൻ അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ളവർ പ്രാർത്ഥനയിൽ പങ്കെടുത്തു. ഹരിയാനയിൽ നിന്നും സമരത്തിന് പിന്തുണയുമായെത്തിയ കർഷക നേതാക്കൾ സമരവേദിയിൽ വെച്ച് അഭിജിത് ദിപ്കെയെ തലപ്പാവ് അണിയിച്ച് ആദരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമരത്തിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കിയതായി കർഷക നേതാക്കൾ ആരോപിച്ചു.
ജയ്പൂരിലെ സ്കൂളിൽ നേരിട്ട പീഡനത്തെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന അമൈറ എന്ന പെൺകുട്ടിയുടെ കുടുംബവും സമരപ്പന്തലിൽ എത്തി സംസാരിച്ചു. ഇന്ന് കുട്ടിയുടെ ജന്മദിനമാണെന്ന് വിതുമ്പലോടെ ഓർമ്മിപ്പിച്ച കുടുംബം, സ്വന്തം മക്കൾക്ക് നീതി ലഭിക്കാൻ രാജ്യത്തെ ജനങ്ങൾക്ക് തെരുവിൽ ഇറങ്ങേണ്ടി വരുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ ജന്തർ മന്തറിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് അഭിജിത് ദിപ്കെ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്ഥാനം രാജിവെക്കാതെ പോരാട്ടത്തിൽ മറ്റൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന ഉറച്ച നിലപാടിലാണ് സി.ജെ.പി.യും സമരക്കാരും. നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ആളിക്കത്തുന്നതിനിടയിലാണ് ഡൽഹി കേന്ദ്രീകരിച്ച് പുതിയ നിരാഹാര സമരം കൂടി ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

