അഞ്ചോ ഏഴോ വർഷം കൊണ്ട് ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകും -വിദ്വേഷ പ്രസംഗം, ബി.ജെ.പി നേതാവിനെതിരെ കേസ്
text_fieldsന്യൂഡൽഹി: കൈയിൽ ത്രിശൂലവുമായി തെരുവിലിറങ്ങിയില്ലെങ്കിൽ 5 - 7 വർഷത്തിനകം ഇന്ത്യ മുസ്‌ലിം രാഷ്ട്രമായി മാറുമെന്ന വിവാദ പ്രസ്താവനയിൽ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ബി.ജെ.പിയുടെ മുതിർന്ന നേതാവ് എന്ന് സ്വയം പ്രഖ്യാപിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ജയ് ഭഗ്വാൻ ഗോയലിനെതിരെ ഡൽഹി പൊലീസാണ് കേസെടുത്തത്.
വടക്കു കിഴക്കൻ ഡൽഹിയിൽ യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. ഒരു മുസ്‌ലിം നേതാവ് പോലും പോപുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞിട്ടില്ല. എന്തെന്നാൽ എല്ലാ മുസ്‌ലിംകളും ഒരുപോലെയാണ്. ത്രിശൂലവുമായി നാം തെരുവിലിറങ്ങിയില്ലെങ്കിൽ അഞ്ചോ ഏഴോ വർഷം കൊണ്ട് ഇന്ത്യ മുസ്‌ലിം രാഷ്ട്രമാവും -എന്നിങ്ങനെയായിരുന്നു ഗോയലിന്‍റെ പ്രസംഗം.
മുസ്‌ലിംകൾക്കെതിരെ സാമ്പത്തിക ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത ഗോയൽ, എല്ലാവരോടും ഹിന്ദു രാഷ്ട്രം ലക്ഷ്യമിടാനും ആവശ്യപ്പെട്ടിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ നടന്ന പരിപാടിയിൽ ഡൽഹി ബി.ജെ.പി ട്രഷറർ രാം അവതാർ ഗുപ്തയും മുൻ കേന്ദ്രമന്ത്രി സത്യനാരായണ ജാതിയയും പങ്കെടുത്തിരുന്നു.
വിഷയം വിശദമായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഘാടകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.