45 മിനിറ്റിൽ അഞ്ച് പ്ലേറ്റ് മട്ടൺ ബിരിയാണി കഴിച്ചു ; ഇനി ജീവിതകാലം മുഴുവൻ ഫ്രീ ബിരിയാണി!
text_fieldsകൊൽക്കത്ത: ബിരിയാണിയോടുള്ള പ്രണയം പലരും പലവിധത്തിൽ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ കൊൽക്കത്ത സ്വദേശിയായ പ്രമിത് കുമാർ ദാസ് അതിനെ ലോകം ശ്രദ്ധിക്കുന്ന നേട്ടമാക്കി മാറ്റി. വെറും 45 മിനിറ്റിനുള്ളിൽ അഞ്ച് പ്ലേറ്റ് മട്ടൺ ബിരിയാണി കഴിച്ച് അദ്ദേഹം 'ദി ബിരിയാണി മാൻ 2026' പട്ടം സ്വന്തമാക്കി. ഇതോടൊപ്പം ജീവിതകാലം മുഴുവൻ ആഴ്ചയിൽ ഒരു പ്ലേറ്റ് സൗജന്യ മട്ടൺ ബിരിയാണി ലഭിക്കുന്ന 'ലൈഫ് ടൈം ഫ്രീ ബിരിയാണി കാർഡും' സമ്മാനമായി ലഭിച്ചു.
കൊൽക്കത്തയിലെ പ്രശസ്തമായ ഷിറാസ് ഗോൾഡൻ റെസ്റ്റോറന്റിന്റെ 85-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ ബിരിയാണി കഴിക്കൽ മത്സരം സംഘടിപ്പിച്ചത്. ജൂലൈ 1 മുതൽ 21 വരെ രാജ്യവ്യാപകമായി റെസ്റ്റോറന്റിന്റെ ശാഖകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും രജിസ്ട്രേഷൻ നടത്തി. തുടർന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 25 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
മത്സരത്തിൽ പോയിന്റ് നേടാൻ കുറഞ്ഞത് രണ്ട് പ്ലേറ്റ് ബിരിയാണിയെങ്കിലും കഴിച്ചുതീർക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ പ്രമിത് കുമാർ ദാസ് എല്ലാ മത്സരാർത്ഥികളെയും പിന്നിലാക്കി അഞ്ച് പ്ലേറ്റ് മട്ടൺ ബിരിയാണി മുഴുവനും കഴിച്ചുതീർത്ത് വിജയിയായി. ഏകദേശം 3.5 കിലോഗ്രാം ബിരിയാണിയാണ് അദ്ദേഹം മത്സരത്തിനിടെ കഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വിജയിക്ക് സമ്മാനമായി നൽകിയ ലൈഫ് ടൈം ഫ്രീ ബിരിയാണി കാർഡ് ഉപയോഗിച്ച് ഷിറാസ് റെസ്റ്റോറന്റിന്റെ ഏത് ശാഖയിൽ നിന്നുമെങ്കിലും ആഴ്ചയിൽ ഒരു പ്ലേറ്റ് സിഗ്നേച്ചർ മട്ടൺ ബിരിയാണി ജീവിതകാലം മുഴുവൻ സൗജന്യമായി ലഭിക്കും. ഫൈനലിൽ പങ്കെടുത്ത മറ്റ് 24 പേർക്കും മൂന്ന് വർഷത്തേക്ക് ഭക്ഷണ ഇളവുകൾ ലഭിക്കുന്ന ലോയൽറ്റി കാർഡുകൾ റെസ്റ്റോറന്റ് സമ്മാനിച്ചു.
കൊൽക്കത്തയുടെ ഭക്ഷണസംസ്കാരത്തിൽ ബിരിയാണിക്ക് പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ഈ മത്സരം വലിയ ജനശ്രദ്ധ നേടി. മത്സരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

