രാജിയില്ലെന്ന് ബാർ കൗൺസിൽ അധ്യക്ഷൻ മനൻ കുമാർ മിശ്ര; ‘അഭിഭാഷകർ കോക്രോച്ചുകളല്ല’
text_fieldsമനൻ കുമാർ മിശ്ര
ന്യൂഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) അധ്യക്ഷൻ മനൻ കുമാർ മിശ്രക്കെതിരെ രാജ്യത്തുടനീളം ഉയരുന്ന രാജി ആവശ്യങ്ങൾ തള്ളി അദ്ദേഹം ശക്തമായി രംഗത്ത്. കോക്രോച്ച് ജനതാ പാർട്ടി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് അധ്യക്ഷന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാക്കിയിരിക്കുന്നത്. രാജ്യസഭാ എം.പിയായ മനൻ കുമാർ മിശ്ര, താൻ രണ്ടര ലക്ഷത്തോളം അഭിഭാഷകരെയാണ് പ്രതിനിധീകരിക്കുന്നതെന്നും സമൂഹമാധ്യമങ്ങളിലെ വെറും മുറവിളികൾ കേട്ട് പദവി ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
ഹൈദരാബാദിലെ നാൾസാർ സർവകലാശാലയിലെ 2026ൽ പഠനം പൂർത്തിയാക്കുന്ന ബാച്ചിലെ വിദ്യാർഥികളുടെ അഭിഭാഷകരായിട്ടുള്ള എൻറോൾമെന്റ് തടഞ്ഞുകൊണ്ട് ബി.സി.ഐ പുറപ്പെടുവിച്ച ഉത്തരവാണ് നിലവിലെ എല്ലാ പ്രതിഷേധങ്ങൾക്കും തുടക്കമിട്ടത്. ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) സൂര്യ കാന്തിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് ബി.സി.ഐ അധ്യക്ഷൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് മണിക്കൂറുകൾക്കകം തന്നെ ബാർ കൗൺസിൽ ഈ ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു. ഉത്തരവ് പിൻവലിക്കുകയും വിദ്യാർഥികളോട് വിശദീകരണം നൽകുകയും ചെയ്തെങ്കിലും, മനൻ കുമാർ മിശ്ര രാജി വെക്കണമെന്ന ആവശ്യത്തിൽ നിന്നും കോക്രോച്ച് ജനതാ പാർട്ടിയും മറ്റ് അഭിഭാഷക സംഘടനകളും പിന്മാറിയില്ല. സി.ജെ.പി വക്താവ് സൗരവ് ദാസ് അടക്കമുള്ളവർ ഇതിനെതിരെ രംഗത്തുവരികയും സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
പ്രതിഷേധക്കാർ ലീഗൽ കോക്രോച്ചുകൾ എന്ന അപകീർത്തികരമായ പദം ഉപയോഗിച്ചതിനെതിരെ മനൻ കുമാർ മിശ്ര ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘ആ പദം ഒരിക്കലും ഉപയോഗിക്കാൻ മുതിരരുത്. ഒരു അഭിഭാഷകൻ ഒരിക്കലും കോക്രോച്ച് ആകില്ല. അഭിഭാഷകർ ഏറെ ബഹുമാനിക്കപ്പെടുന്നവരും ഉയർന്ന ബുദ്ധിശക്തിയുള്ളവരുമാണ്’ അദ്ദേഹം തുറന്നടിച്ചു.
താൻ ഏതെങ്കിലും വ്യക്തിയുടെ പ്രത്യേക നിയമനത്തിലൂടെയല്ല, മറിച്ച് തിരഞ്ഞെടുപ്പിലൂടെയാണ് ഈ പദവിയിൽ എത്തിയതെന്നും കഴിഞ്ഞ 12 മുതൽ 14 വർഷമായി ബി.സി.ഐ അധ്യക്ഷനായി സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളിലൂടെയും സമ്മർദങ്ങളിലൂടെയും ലക്ഷക്കണക്കിന് അഭിഭാഷകരെ പ്രതിനിധീകരിക്കുന്ന തന്നെ പുറത്താക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ബി.സി.ഐ ഓഫീസിന് മുന്നിൽ വിവിധ ബാർ അസോസിയേഷനുകളുടെ നേതൃത്വത്തിൽ അഭിഭാഷകർ ഒത്തുകൂടി വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബോംബെ ബാർ അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകളും മിശ്രയുടെ നടപടിയെ വിമർശിക്കുകയും അദ്ദേഹം സ്ഥാനമൊഴിയേണ്ടതായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.
വിവിധ കോണുകളിൽ നിന്നും പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമായി തുടരുമ്പോഴും, താൻ തിരഞ്ഞെടുക്കപ്പെട്ട പദവിയിൽ തുടരുമെന്നും യാതൊരു കാരണവശാലും രാജി വെക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് മനൻ കുമാർ മിശ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

