ജബൽപൂർ ബോട്ട് ദുരന്തം; ഒരു കുട്ടിയുടെയും ബന്ധുവിന്റെയും മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 13 ആയി
text_fieldsഭോപാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ ബാർഗി അണക്കെട്ടിലുണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. അപകടത്തിൽ കാണാതായ അഞ്ചുവയസ്സുകാരന്റെയും ബന്ധുവിന്റെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
അഞ്ചുവയസ്സുകാരനായ മയൂരം, കുട്ടിയുടെ ബന്ധുവും ഖമാരിയയിലെ ഓർഡനൻസ് ഫാക്ടറിയിലെ ജീവനക്കാരനുമായ കാമരാജ് (50) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. അണക്കെട്ടിൽ പൊങ്ങികിടക്കുന്ന നിലയിലായിരുന്നു ഇവരുടെ മൃതദേഹം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായി ബാർഗി സബ് ഡിവിഷണൽ പൊലീസ് ഓഫിസർ അഞ്ജുൽ അയങ്ക് മിശ്ര പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 20 വർഷം പഴക്കമുള്ള ബോട്ട് അണക്കെട്ടിൽ മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 41 യാത്രക്കാരിൽ 28 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അപകടത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൂന്ന് ജീവനക്കാരെ പിരിച്ചുവിടുകയും സമാനമായ ബോട്ടുകളുടെ സർവിസ് നിരോധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

