'ബിജെപിയെ തോൽപ്പിക്കാൻ ആരുമായും സഖ്യത്തിന് തയ്യാർ'; ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി ഉവൈസി
text_fieldsഅസദുദ്ദീൻ ഉവൈസി
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ, ബി.ജെ.പിയെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഉത്തർപ്രദേശിൽ തുടർച്ചയായി മൂന്നാമതും ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും സമാന ചിന്താഗതിയുള്ള ഏത് പ്രതിപക്ഷ പാർട്ടിയുമായും കൈകോർക്കാൻ തന്റെ പാർട്ടി സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭോപ്പാലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിലും സമാനമായ രീതിയിൽ പ്രതിപക്ഷ സഖ്യത്തിന് തങ്ങൾ ശ്രമിച്ചിരുന്നുവെന്നും കേവലം ആറ് സീറ്റുകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ ആ നിർദ്ദേശം പ്രതിപക്ഷം തള്ളിക്കളയുകയായിരുന്നുവെന്നും ഉവൈസി ചൂണ്ടിക്കാട്ടി. 'ബിഹാറിലെ ഞങ്ങളുടെ നാല് എം.എൽ.എമാരെ ആർ.ജെ.ഡി ചാക്കിട്ടുപിടിച്ചിട്ടും ഞങ്ങൾ സഖ്യ നിർദ്ദേശവുമായി മുന്നോട്ടുപോയി. ആ സീറ്റുകൾ വീണ്ടും തിരിച്ചുപിടിക്കാൻ സഹായിച്ച സീമാഞ്ചലിലെ ജനങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ആ കയ്പേറിയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴും, യു.പിയിൽ ബി.ജെ.പി വീണ്ടും വരുന്നത് തടയാൻ ഞങ്ങൾ പ്രതിപക്ഷത്തിന് മുന്നിൽ തുറന്ന സഖ്യ വാഗ്ദാനം വെക്കുകയാണ്,' എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഞായറാഴ്ച കാൺപൂരിൽ നടക്കുന്ന റാലിയോടെ താൻ യു.പിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുമെന്നും ശ്രാവസ്തി, അസംഗഢ് എന്നിവിടങ്ങൾ സന്ദർശിക്കുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡിനെതിരെയും ഉവൈസി രൂക്ഷവിമർശനം ഉന്നയിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യു.സി.സി നടപ്പാക്കുന്നത് രാജ്യത്തെ മുസ്‌ലിം ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണെന്നും ഭരണഘടനയുടെ 25, 26, 29 വകുപ്പുകൾ ഉറപ്പുനൽകുന്ന ന്യൂനപക്ഷ സംരക്ഷണത്തെ തകർക്കലാണിതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നത് ഹിന്ദു വ്യക്തിനിയമങ്ങളുടെ വകുപ്പുകൾ മാറ്റിയെഴുതിയ നിയമങ്ങൾ മാത്രമാണെന്നും, ഒരു മതത്തിന്റെ നിയമങ്ങൾ മറ്റൊരു മതത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് തുല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ ജനസംഖ്യയിൽ 20 ശതമാനത്തോളമുള്ള ആദിവാസി സമൂഹങ്ങൾക്ക് വ്യത്യസ്ത സംസ്കാരവും ആചാരങ്ങളുമാണെന്ന് കാണിച്ച് യു.സി.സിയിൽ നിന്ന് ഇളവ് നൽകിയപ്പോൾ, എട്ട് ശതമാനം വരുന്ന മുസ്‌ലിം സമൂഹത്തെ നിർബന്ധിതമായി ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത് വിവേചനപരമാണെന്നും ഉവൈസി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

