കൃത്രിമ മഴ: തലക്കെട്ടുകളിൽ നിറഞ്ഞു നിൽക്കാനുള്ള സർക്കാറിന്‍റെ ക്രൂരമായ തമാശ -ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞു നിൽക്കാനുള്ള ഡൽഹി സർക്കാറിന്‍റെ ക്രൂരമായ തമാശ മാത്രമാണ് കൃത്രിമമഴക്കുള്ള ക്ലൗഡ് സീഡിങ് നടപടിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. ഒന്നോ രണ്ടോ ദിവസത്തേക്ക് പരിമിതമായ പ്രദേശത്ത് നേരിയ പുരോഗതി ലഭിക്കാൻ സാധ്യത മാത്രമുള്ള 34 കോടി രൂപയുടെ പരീക്ഷണമാണിത്. വിദഗ്ധർ വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടും തലക്കെട്ടിൽ നിറഞ്ഞു നിൽക്കാനാണ് സർക്കാർ ഇത്രയും പണം ഒഴുക്കിയത്.
2024 ഡിസംബർ അഞ്ചിന് രാജ്യസഭയിൽ കേന്ദ്ര പരിസ്ഥിതി സഹമന്ത്രി നൽകിയ മറുപടിയിൽ ക്ലൗഡ് സീഡിങ്ങിനെതിരെ വായു ഗുണനിലവാര മാനേജ്മെന്റ് കമീഷൻ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരടക്കമുള്ളവർ എതിർപ്പ് അറിയിച്ചതായി വ്യക്തമാക്കിയിരുന്നു. മലിനീകരണത്തിനെതിരെ സർക്കാർ എന്തെങ്കിലും ചെയ്യുന്നു എന്ന ധാരണ നൽകാൻ മാത്രമാണ് കൃത്രിമ മഴക്ക് പണം ചെലവഴിച്ചത്.
ഒക്ടോബർ 23നും 28നും ഇടക്ക് മൂന്ന് ട്രയലുകളാണ് ഐ.ഐ.ടി കാൺപൂരുമായി ചേർന്ന് നടപ്പിലാക്കിയത്. ഇതിൽ എന്നാൽ ഒന്നിന് പോലും മഴ പെയ്യിക്കാനായില്ല. 300 സ്ക്വയർ കിലോ മീറ്ററിൽ ക്ലൗഡ് സീഡിങ് നടത്തുന്നതിന് 60 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. ശൈത്യകാലത്തെ അതി ഗുരുതരമായ വായു മലിനീകരണം പരിഹരിക്കുന്നതിന് അഞ്ച് ക്ലൗഡ് സീഡിങ് ട്രയൽ നടത്താൻ ഡൽഹി സർക്കാർ 3.21 കോടി മാറ്റി വെച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് ഒമ്പത് ട്രയലുകൾ നടത്തുമെന്നാണ് ഡൽഹി പരിസ്ഥിതി മന്ത്രി മജിന്ദർ അറിയിച്ചിരുന്നത്. അങ്ങനെ കണക്കുകൂട്ടിയാൽ ഒരു ട്രയലിന് 35.67 ലക്ഷം രൂപ ആയിരിക്കും ചെലവ്. ഇതുവരെ 3 ട്രയൽ നടത്തിയതിന് 1.07 കോടി രൂപയാണ് ഇതിനോടകം ചെലവായത്. എന്നിട്ട് മഴ പെയ്തതുമില്ല.
ക്ലൗഡ് സീഡിങിനുപയോഗിച്ച വിമാനങ്ങളുടെ ഇന്ധന ചെലവ്, മെയിന്‍റനൻസ്, പൈലറ്റുമാരുടെ വേതനം ഇവയൊക്കെ കൂടുതലാണെന്ന് ഐ.ഐ.ടി കാൺപൂർ ഡയറക്ടർ പറയുന്നു. 400 കിലോ മീറ്റർ അകലെ നിന്ന് വിമാനം പറന്നത് ചെലവ് ഉയർത്തിയെന്നും ഡൽഹിയിൽ നിന്നാണെങ്കിൽ ഇത്രയും ചെലവ് ആകില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശൈത്യ കാലത്ത് ഡൽഹി തലസ്ഥാനം മുഴുവനായി കൃത്രിമ മഴ പെയ്യിക്കുന്നതിന് 25 മുതൽ 30 കോടി വരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
വിമാനത്തിന്‍റെ ഇന്ധന ചെലുകൾക്ക് പുറമെ സിൽവർ അയഡൈഡ് മിശ്രിതം, മൈക്രോ വേവ് റേഡിയോ മീറ്റർ, സെൻസറുകൾ തുടങ്ങിയവക്കെല്ലാം കൂടെ 5.30 കോടിയാണ് ചെലവ്. പെലറ്റിന്‍റെയും മറ്റ് ജീവനക്കാരുടെയും ഇൻഷുറൻസ് വേറെ.
ഇത്രയും വലിയ തുക ചെലവാക്കിയാലും ക്ലൗഡ് സീഡിങിന് വിജയ സാധ്യത കുറവാണെന്നാണ് വിദഗ്ദർ പറയുന്നത്. മാത്രമല്ല സ്വാഭാവികമായി പെയ്യുന്ന മഴയിൽ നിന്ന് കൃത്രിമ മഴയെ വേർ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇതിന്‍റെ വിജയ സാധ്യത എത്രത്തോളമെന്ന് തിരിച്ചറിയുകയും പ്രയാസം.
ഡൽഹിയിലെ ക്ലൗഡ് സീഡിങ് ഉദ്യമം പരാജയപ്പെടാൻ കാരണം മേഘങ്ങളിൽ ഈർപ്പം കുറവായതാണെന്നാണ് അധികൃതർ പറയുന്നത്.ചൊവ്വാഴ്ച ഇത് 10-15 ശതമാനമായിരുന്നു. ക്ലൗഡ് സീഡിങിന് കുറഞ്ഞത് 50 മുതൽ 60 ശതമാനം വരെ ഹ്യുമിഡിറ്റി ആവശ്യമാണ്. 1957ലാണ് ഡൽഹിയിൽ ആദ്യമായി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം നടക്കുന്നത്. അതു കഴിഞ്ഞ് 1972ലും. അന്ന് വരൾച്ചയെ തുടർന്നാണ് ഉദ്യമം നടത്തിയത്. ഇന്ന് വായു മലിനീകരണത്തിന് പ്രതിവിധിയായും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

