ആർട്ടിക്കിൾ 370 റദ്ദാക്കൽ; ഒരിക്കലും മറക്കില്ലെന്ന് ഉമർ അബ്ദുല്ല, സമാധാനം യാഥാർഥ്യമായെന്ന് ബി.ജെ.പി
text_fieldsജമ്മു/ ശ്രീനഗർ: ജമ്മു-കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ രണ്ടാം മോദി സർക്കാറിന്റെ നടപടിക്ക് ഏഴുവർഷം പൂർത്തിയാകുമ്പോഴും ഇതുസംബന്ധിച്ച വിവാദങ്ങളും പ്രതിഷേധങ്ങളും അവസാനിക്കുന്നില്ല. ബുധനാഴ്ച, വകുപ്പ് റദ്ദാക്കിയതിന്റെ വാർഷിക ദിനത്തിൽ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല കേന്ദ്രത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയർത്തിയത്. കേന്ദ്രനടപടി മറക്കാൻ കഴിയില്ലെന്നും അതിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലക്ക് സംസ്ഥാന പദവിയെന്ന ആവശ്യം ഇനിയും യാഥാർഥ്യമായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെ വാർഷികത്തോടനുബന്ധിച്ച് ജമു-കശ്മീരിലെ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നു.
‘ഏഴുവർഷം, ഞങ്ങളത് ഒരിക്കലും മറക്കില്ല. ഞാനും എന്റെ പാർട്ടിയും ജമ്മു-കശ്മീരിന് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാൻ പ്രതിജ്ഞാബദ്ധരാണ്’ -ഉമർ എക്സിൽ കുറിച്ചു. ‘ഉറങ്ങുന്നതിന് മുമ്പ് ഒരു പാട് മൈൽ സഞ്ചരിക്കാനുണ്ടെന്ന റോബർട്ട് േഫ്രാസ്റ്റിന്റെ കവിത ഉദ്ധരിച്ചാണ് ഉമർ പോസ്റ്റ് അവസാനിപ്പിച്ചത്. ശ്രീനഗറിലെ പാർട്ടി ആസ്ഥാനത്ത് എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും നടന്നു.
ശ്രീനഗറിൽ പി.ഡി.പിയുടെ നേതൃത്വത്തിലും സമാധാനപരമായ പ്രതിഷേധം അരങ്ങേറി. പാർട്ടി ലീഡർ ഇൽതിജ മുഫ്തിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. തങ്ങളുടെ അവകാശങ്ങൾ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച ഇൽതിജ, ജമ്മു-കശ്മീരിൽ പൊലീസ് ഭീകരതയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. സജ്ജാദ് ഗനി ലോണിന്റെ പീപ്പിൾസ് കോൺഫറൻസ് പാർട്ടിയും പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ നടപടിയിലൂടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനായെന്ന വാദം ബി.ജെ.പി ആവർത്തിച്ചു. 2019 ആഗസ്റ്റ് അഞ്ച് എന്ന ദിവസം കശ്മീരിൽ പുതിയ യുഗത്തിന്റെ തുടക്കമായിരുന്നുവെന്ന് ബി.ജെ.പി വക്താവ് സുനിൽ സേതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ നടപടിയിലൂടെ ജമ്മു-കശ്മീരിൽ വികസനം യാഥാർഥ്യമാവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രകടനങ്ങളെ സമ്പൂർണമായി അവഗണിക്കുകയാണെന്ന് ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. താൻ ഇവിടെ യാതൊരു പ്രതിഷേധവും കണ്ടില്ലെന്നും 2019നുശേഷം മേഖല സമാധാനത്തിലേക്ക് തിരിച്ചുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

