'പ്രക്ഷോഭങ്ങളെ നേരിടുക എന്നത് എന്റെ വിധി': അമിത് ഷാ
text_fieldsഅമിത് ഷാ
അഹമ്മദാബാദ്: രാജ്യത്ത് ഉയർന്നുവരുന്ന വിവിധ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും നേരിടുക എന്നത് തന്റെ ഉത്തരവാദിത്തവും വിധിയുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിൽ മന്ത്രിയായിരുന്നപ്പോഴും കേന്ദ്രത്തിൽ ചുമതലയേറ്റപ്പോഴും തനിക്ക് ലഭിച്ചത് ആഭ്യന്തര വകുപ്പാണ്. അതിനാൽ ഭീകരവാദത്തോടൊപ്പം രാജ്യത്തെ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും നേരിടേണ്ടത് സ്വാഭാവികമായും തന്റെ ചുമതലയായി മാറിയെന്ന് അദ്ദേഹം അഹമ്മദാബാദിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ വ്യക്തമാക്കി.
രാജ്യസുരക്ഷയും ക്രമസമാധാനവും പാലിക്കുന്നതിനൊപ്പം ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനും ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ കനത്ത മഴയെത്തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിന് മുൻസിപ്പൽ മേയറോ കമ്മീഷണറോ മാത്രമല്ല ഉത്തരവാദികൾ, മറിച്ച് ജനപ്രതിനിധി എന്ന നിലയിൽ തനിക്കും അതിൽ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. അടുത്ത വർഷത്തെ വർഷകാലത്തിന് മുൻപായി ഗുജറാത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും, 30 ഇഞ്ച് മഴ പെയ്താൽ പോലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം ഡ്രെയിനേജ് സംവിധാനങ്ങൾ നവീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും നേതൃത്വത്തിൽ ജനങ്ങൾ ഒരുവിധ ബുദ്ധിമുട്ടും അനുഭവിക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദാബാദിൽ ടൈപ്പ്-1 പ്രമേഹം ബാധിച്ച പെൺകുട്ടികളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച അമിത് ഷാ, രാജ്യത്തെ ഇത്തരം കുട്ടികൾക്ക് ആജീവനാന്തം സൗജന്യ ഇൻസുലിൻ നൽകുന്ന പദ്ധതി മോദി സർക്കാരിന്റെ ജനപക്ഷ ഭരണത്തിന്റെ തെളിവാണെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

