ഫുക്കറ്റ്-ഡൽഹി വിമാന അപകടം: ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ
text_fieldsന്യൂഡൽഹി : ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ മുഖ്യ പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചതോടെ പുറത്താക്കി എയർ ഇന്ത്യ. ആകാശത്തുവെച്ച് വിമാനത്തിന്റെ സാങ്കേതിക നിയന്ത്രണം നഷ്ടമാവുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത ആഗസ്റ്റ് 4-ലെ സംഭവത്തിന് പിന്നാലെയാണ് വിമാനക്കമ്പനിയുടെ കടുത്ത നടപടി. അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിന്റെ സേവനം എയർ ഇന്ത്യ അവസാനിപ്പിച്ചത്.
36,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന എയർബസ് A320 വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിൽ പെട്ടെന്ന് പ്രഷർ കുറയുകയായിരുന്നു. തുടർച്ചയായി മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും തകരാറിലായതോടെ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടു. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടമാവുകയും, വിമാനം പെട്ടെന്ന് 372 അടി ഉയരത്തിലേക്ക് ഉയരുകയും തൊട്ടുപിന്നാലെ 292 അടി താഴേക്ക് പതിക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം ഹൈഡ്രോളിക് സിസ്റ്റം സ്വയം പുനഃസ്ഥാപിക്കപ്പെട്ടതിനാലാണ് വൻ വിമാന ദുരന്തം ഒഴിവായത്.
അപകടസമയത്ത് സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്നതിനാൽ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചപ്പോൾ യാത്രക്കാരും ജീവനക്കാരും മുകളിലേക്ക് തെറിച്ചുവീണു. വിമാനത്തിനുള്ളിലെ സീലിംഗ് പാനലുകൾ തകരുകയും, ഹാൻഡ്‌റെയിലുകൾ ഒടിയുകയും, ലഗേജ് ബോക്സുകൾതകരുകയും ചെയ്തു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ശേഷം 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും വൈദ്യസഹായം നൽകി. ഇതിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൽഹിയിൽ വിമാനം ഇറങ്ങിയ ഉടൻ തന്നെ ഇരു പൈലറ്റുമാരെയും വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ബ്രെത്ത് അനലൈസർ പരിശോധനയിൽ കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും, മുഖ്യ പൈലറ്റിന്റെ പ്രാരംഭ ലഹരിപരിശോധനാ ഫലം പോസിറ്റീവായിരുന്നു. തുടർന്ന് നടത്തിയ നിർണ്ണായക രക്തപരിശോധനയിലും ഇയാൾ ലഹരിമരുന്ന് (സൈക്കോആക്ടീവ് സബ്‌സ്റ്റൻസ്) ഉപയോഗിച്ചിരുന്നതായി അന്തിമമായി സ്ഥിരീകരിച്ചു. അതേസമയം, കൂടെയുണ്ടായിരുന്ന കോ-പൈലറ്റിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
പൈലറ്റിന്റെ ലഹരി ഉപയോഗം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഗൗരവമായി എടുക്കണമെന്നും കടുത്ത മുൻകരുതലുകൾ ഉറപ്പാക്കണമെന്നും AAIB നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ വിമാനത്തിന്റെ മെക്കാനിക്കൽ തകരാറുകളെക്കുറിച്ചും സംഭവത്തിന്റെ മറ്റ് സാങ്കേതിക വശങ്ങളെക്കുറിച്ചുമുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

