'സ്വദേശ്' നൂറിലധികം തവണ കണ്ട് കരഞ്ഞിട്ടുണ്ട്; ഗ്രാമത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് നാട്ടിലെത്തിച്ചത് -അഭിജിത് ദീപ്കെ
text_fieldsഅഭിജിത് ദീപ്കെ, സ്വദേശ്
മഹാരാഷ്ട്ര: ഷാരൂഖ് ഖാൻ നായകനായ പ്രശസ്തമായ 'സ്വദേശ്' എന്ന സിനിമ തൻ്റെ ജീവിതത്തിൽ ചെലുത്തിയ വലിയ സ്വാധീനത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെ. സ്വന്തം ഗ്രാമത്തിന് തിരികെ എന്തെങ്കിലും ചെയ്യണമെന്ന വലിയ ആഗ്രഹം തൻ്റെ ഉള്ളിൽ വിതച്ചത് ആ സിനിമയാണെന്നും, ആ തിരിച്ചറിവാണ് അമേരിക്കയിലെ സുഖലോലുപമായ ജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘സ്വദേശ് സിനിമയാണ് എന്റെ ഗ്രാമത്തിന് തിരികെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എന്നിൽ ഉണ്ടാക്കിയത്. ആ യാത്രയാണ് ഒടുവിൽ അമേരിക്കയിൽ നിന്ന് എന്നെ തിരികെ കൊണ്ടുവരാനും എന്റെ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാൻ എന്നെ പ്രാപ്തനാക്കാനും ഇടയാക്കിയത്’ അഭിജിത് ദീപ്കെ പറഞ്ഞു.
സ്വദേശ് നൂറിലധികം തവണ കണ്ടിട്ടുണ്ട്. ചിത്രത്തിൽ നായകൻ മോഹൻ, ഒരു പാവപ്പെട്ട കുടുംബത്തിന്റെ ദുരിതങ്ങൾ കാണുന്നതും റെയിൽവേ സ്റ്റേഷനിൽ സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ ഒരു കുട്ടി വെള്ളം വിൽക്കുന്നത് കാണുന്നതുമായ രംഗം ഏറെ സ്വാധീനിച്ചിരുന്നു. ആ രംഗം കാണുമ്പോഴെല്ലാം ഞാൻ കരഞ്ഞു. ചിത്രത്തിലെ നായകൻ ചരൺപൂർ ഗ്രാമത്തിന് വേണ്ടി ചെയ്തതുപോലെ എന്നെങ്കിലും സ്വന്തം ഗ്രാമത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും അഭിജിത് കൂട്ടിച്ചേർത്തു.
വിദേശത്ത് ഉയർന്ന ജോലിയും മികച്ച ജീവിതസാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും, സ്വന്തം നാടിൻ്റെയും അവിടുത്തെ സാധാരണക്കാരുടെയും പ്രശ്നങ്ങൾ നേരിട്ട് കണ്ട് പരിഹരിക്കാനാണ് അഭിജിത് തീരുമാനിച്ചത്. സിനിമാക്കഥകളിൽ മാത്രം കണ്ടിട്ടുള്ള ആ ദേശസ്നേഹം യാഥാർത്ഥ്യമാക്കിക്കൊണ്ട് അദ്ദേഹം തൻ്റെ ഗ്രാമത്തിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. ഗ്രാമീണമേഖലയുടെ വികസനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം രൂപീകരിച്ച വ്യത്യസ്തമായ രാഷ്ട്രീയ സംഘടനയാണ് കോക്രോച്ച് ജനതാ പാർട്ടി.
സമൂഹത്തിൻ്റെ അടിത്തട്ടിലുള്ള സാധാരണക്കാരുടെ ശബ്ദമാകാനും ഗ്രാമീണ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും ഈ സംഘടനയിലൂടെ അഭിജിത്തിന് സാധിക്കുന്നുണ്ട്. സ്വന്തം വേരുകളെയും നാടിനെയും മറക്കാതെ, ഗ്രാമത്തിൻ്റെ പുരോഗതിക്കായി ജീവിതം മാറ്റിവെച്ച അഭിജിത് ദീപ്കെ ഇന്ന് നാടിന് മാതൃകയാവുകയാണ്.
സ്വാതന്ത്ര്യദിനത്തിൽ മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള തന്റെ ഗ്രാമത്തിൽ നിന്ന് 'സ്കൂൾ ഠീക് കരോ' എന്ന പ്രചാരണത്തിന് അഭിജീത് ദീപ്കെ തുടക്കം കുറിച്ചിരുന്നു. സർക്കാർ സ്കൂളുകളിൽ കുടിവെള്ളം, ഇരിപ്പിടങ്ങൾ, ശുചിമുറികൾ, ജനലുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് ദീപ്കെ ആരോപിച്ചു. ഈ പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലുടനീളമുള്ള കൂടുതൽ സർക്കാർ സ്കൂളുകൾ സന്ദർശിക്കുമെന്നും സ്കൂളുകളിലെ സൗകര്യങ്ങളെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്താൻ രക്ഷിതാക്കളോട് ആവശ്യപ്പെടുമെന്നും ദീപ്കെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

