അച്ഛന്റെ ജീവനായി പ്രാർത്ഥിച്ചു വന്നവർ, മടങ്ങിയത് ജീവനറ്റ്; ഡൽഹി തീപിടിത്തത്തിൽ തകർന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങൾ
text_fieldsമരിച്ചവരുടെ ബന്ധുക്കൾ
തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർക്ക് ദാരുണാന്ത്യം. പ്രസ് എൻക്ലേവ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മാക്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുടുംബനാഥനായ രാധേ ശ്യാം അഗർവാളിനെ സന്ദർശിക്കാൻ ഡൽഹിയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
ഗുഡ്ഗാവ് നിവാസിയായ വിവേക് അഗർവാൾ, തന്റെ പിതാവിന്റെ ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ വിവേക് അഗർവാൾ, അദ്ദേഹത്തിന്റെ മാതാവ് പ്രേമലത, ഭാര്യ തർജാനി, മക്കളായ ജീവിസ്ക, വാരിയ എന്നിവരും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ അശോക് ഗോയൽ, കമല, ജിംരി എന്നിവരുമാണ് മരണപ്പെട്ടത്.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ വിവേക് തന്റെ ബന്ധുവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. ഇതാണ് ഇവർ ബന്ധുക്കളുമായി നടത്തിയ അവസാന ആശയവിനിമയം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും നീണ്ട മണിക്കൂറുകളോളം ആശുപത്രി പരിസരങ്ങളിലും മോർച്ചറികൾക്ക് മുന്നിലും ഉറ്റവർക്കായി കാത്തിരുന്നെങ്കിലും, വൈകുന്നേരത്തോടെ എട്ട് പേരും മരിച്ചുവെന്ന സ്ഥിരീകരണം വലിയ ആഘാതമായി മാറി.
ദുരന്തത്തിന്റെ വ്യാപ്തി അറിയാതെ മാക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രാധേ ശ്യാം അഗർവാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രിയപ്പെട്ടവരുടെ മരണവാർത്ത അദ്ദേഹത്തെ അറിയിച്ചിട്ടില്ല. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോംസ്റ്റേയിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച വന്നിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുടുംബാംഗങ്ങളുടെ അകാല വിയോഗത്തിൽ നാട് ഒന്നടങ്കം നടുക്കത്തിലാണ്.
മരിച്ച 21 പേരിൽ ആഫ്രിക്കൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ പൗരന്മാരായ 18 വിദേശികളുമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ദുരന്തം നടക്കുമ്പോൾ കെട്ടിടത്തിലെ സെൻസർ ഗേറ്റുകളുടെ പ്രവർത്തനം നിലച്ച് അവ തനിയെ ലോക്കാവുകയും ഗ്ലാസ് ജനലുകൾ പൂർണമായും സീൽ ചെയ്ത നിലയിലാവുകയും ചെയ്തത് നിരവധി പേർക്ക് രക്ഷപ്പെടാനുള്ള മാർഗം ഇല്ലാതാക്കി. പരിധിക്കപ്പുറം ആളുകളെ താമസിപ്പിച്ചതും പുറത്തേക്ക് കടക്കാൻ ഒരേയൊരു ഇടുങ്ങിയ വഴി മാത്രം ഉണ്ടായിരുന്നതും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. പ്രമുഖ സ്വകാര്യ ആശുപത്രികൾക്ക് സമീപമുള്ള ഈ ഹോട്ടലിൽ ചികിത്സക്കായി ഡൽഹിയിലെത്തിയ വിദേശികളും രോഗികളുടെ സഹായികളുമായിരുന്നു താമസിച്ചിരുന്നവരിൽ ഭൂരിഭാഗവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

