പശ്ചിമേഷ്യയിലെ സംഘർഷം; ഈ വർഷം 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഇറാനിൽ 7,000 ഇന്ത്യൻ പൗരന്മാരുണ്ടെന്നും കേന്ദ്രം
text_fieldsകീർത്തി വർധൻ സിങ്
ന്യൂഡൽഹി: ഈ വർഷം പശ്ചിമേഷ്യയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പത്ത് നാവികർ ഉൾപ്പടെ 16 ഇന്ത്യൻ പൗരൻമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ പാർലമെന്‍റിനെ അറിയിച്ചു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങാണ് അറിയിച്ചത്. പശ്ചിമേഷ്യൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എത്ര ഇന്ത്യൻ നാവികരും മറ്റ് ഇന്ത്യൻ പൗരന്മാരും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും കുടുങ്ങിപ്പോകുകയും ഒഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിനാണ് വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ മറുപടി നൽകിയത്.
16 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായതിൽ ഒരാൾ സൗദി അറേബ്യയിലും രണ്ട് പേർ കുവൈത്തിലും എട്ട് പേർ ഒമാനിലും ഒരാൾ ഇറാഖിലും നാല് പേർ യു.എ.ഇയിലുമാണ് കൊല്ലപ്പെട്ടത്. 75 ഇന്ത്യക്കാർക്ക് പരിക്കേറ്റതായും മന്ത്രി വ്യക്തമാക്കി. ഇതിൽ 32 പേർ യു.എ.ഇയിലും 24 പേർ ഒമാനിലും നാല് പേർ ഖത്തറിലും 13 പേർ കുവൈത്തിലും സൗദി അറേബ്യയിലും ഇസ്രായേലിലുമായി ഓരോരുത്തർക്കുമാണ് പരിക്കേറ്റത്.
അതേസമയം, ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് കേന്ദ്രത്തിലെ അപകടത്തിൽ 12 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായതായും മന്ത്രി അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വിദേശ രാജ്യങ്ങളുമായി ഏകോപിപ്പിച്ച് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർക്ക് പ്രാദേശിക ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കി. ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും പ്രാദേശിക അധികാരികളുമായും ആശുപത്രികളുമായും നിരന്തരം ഏകോപനം നടത്തി. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള സഹായം, ലഭ്യമായ യാത്ര മാർഗങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ, സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ആവശ്യമായ സഹായങ്ങളും നൽകിയതായും മന്ത്രി അറിയിച്ചു.
യുദ്ധമേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളിലും ഡയറക്ടർ ജനറൽ ഓഫ് മർച്ചന്റ് ഷിപ്പിങ്(ഡി.ജി.എം.എ) വെൽഫെയർ സ്കീം പ്രകാരം, സീഫെയറേഴ്സ് വെൽഫെയർ ഫണ്ട് സൊസൈറ്റി (എസ്.ഡബ്ല്യു.എഫ്.എസ്) വഴി 10 ലക്ഷം രൂപയുടെ എക്സ് ഗ്രേഷ്യ ധനസഹായം നൽകുന്നതായി മന്ത്രി അറിയിച്ചു. ആവശ്യമായ പരിശോധനകളും സ്ഥിരീകരണ നടപടികളും പൂർത്തിയാക്കിയ ശേഷം ബാധിക്കപ്പെട്ട നാവികരുടെ അടുത്ത ബന്ധുക്കൾക്ക് സർക്കാർ ഈ തുക വേഗത്തിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതത് യൂണിയനുകളുമായി ഒപ്പുവെച്ച കൂട്ടായ കരാറുകൾ പ്രകാരം പരിരക്ഷ ലഭിക്കുന്ന നാവികർക്ക് അധിക യുദ്ധമേഖല നഷ്ടപരിഹാരത്തിനും അർഹതയുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതനുസരിച്ച് മാരിടൈം യൂണിയൻ ഓഫ് ഇന്ത്യ (എം.യു.എൈ) വഴി ഓഫീസർമാർക്ക് 12 ലക്ഷം രൂപയും, നാഷണൽ യൂണിയൻ ഓഫ് സീഫെയറേഴ്സ് ഓഫ് ഇന്ത്യ (എൻ.യു.എസ്.എൈ) വഴി ജീവനക്കാർക്ക് 10 ലക്ഷം രൂപയും അധിക നഷ്ടപരിഹാരമായി ലഭിക്കും.
മറ്റൊരു ചോദ്യത്തിന് മറുപടിയായി 2026 ഫെബ്രുവരിയിൽ പശ്ചിമേഷ്യ സംഘർഷം ആരംഭിച്ചതിന് ശേഷം, ഇറാനിലെ ഇന്ത്യൻ എംബസി 2,557 ഇന്ത്യൻ പൗരന്മാരുടെ അതിർത്തി കടന്നുള്ള യാത്ര സുഗമമാക്കിയതായി മന്ത്രി അറിയിച്ചു. ഇറാനിൽ നിന്ന് അർമീനിയയിലേക്കോ അസർബൈജാനിലേക്കോ മാറ്റി അവിടെ നിന്ന് ഇന്ത്യയിലേക്കുള്ള തുടർയാത്രക്കാണ് ഇവർക്ക് സഹായം നൽകിയത്.
ഇറാനിൽ ഏകദേശം 7,000 ഇന്ത്യൻ പൗരന്മാർ ഉണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടലെന്നും മന്ത്രി അറിയിച്ചു. ഇവരിൽ സെമിനാരി വിദ്യാർഥികൾ, മെഡിക്കൽ വിദ്യാർഥികൾ, തൊഴിലാളികൾ, നാവികർ, മത്സ്യത്തൊഴിലാളികൾ എന്നിവർ ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
സംഘർഷത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്ന ഇറാനിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ ഇറാൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഈ സാഹചര്യം പരിഹരിക്കാനുള്ള മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്നും അറിയിച്ചു.
അതേസമയം, ഇറാനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ യാത്ര മാറ്റിവെക്കണമെന്ന് സർക്കാർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

