Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമൂക്കിൽ വിരലിടുന്നവർ...

മൂക്കിൽ വിരലിടുന്നവർ ശ്രദ്ധിക്കുക ; അൽഷിമേഴ്‌സിന് സാധ്യത കൂടുതലെന്ന് പഠനങ്ങൾ

text_fields
bookmark_border
Alzheimers
cancel

നമ്മുടെ നിത്യജീവിതത്തിലെ തികച്ചും വ്യക്തിപരമായ ചില ശീലങ്ങൾ ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് പഠനങ്ങൾ. പൊതുസ്ഥലങ്ങളിൽ വെച്ച് ചെയ്യാൻ മടിക്കുന്ന എന്നാൽ ആരും കാണാതെ മൂക്കിൽ വിരലിടുന്ന ശീലം കേവലം ഒരു മോശം സ്വഭാവം മാത്രമല്ല, മറിച്ച് തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സിന് കാരണമായേക്കാവുന്ന കാര്യമാണെന്നാണ് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. യു.കെയിലെ ഗവേഷകർ നടത്തിയ കണ്ടെത്തലിലാണ് നമ്മുടെ മൂക്കിനുള്ളിലെ ചെറിയൊരു മുറിവ് പോലും തലച്ചോറിന്റെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കുന്നത്.

മൂക്കിനുള്ളിലെ ലോലമായ പാളികൾക്ക് ഈ ശീലം വരുത്തുന്ന പരിക്ക് തലച്ചോറിന്റെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്. നമ്മുടെ നിത്യജീവിതത്തിലെ ചെറിയ അശ്രദ്ധകൾ എങ്ങനെ വലിയ ശാരീരിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്.

മൂക്കിൽ വിരലിടുമ്പോൾ വിരലിലെ നഖങ്ങൾ കൊണ്ട് മൂക്കിനുള്ളിലെ നേർത്ത കോശങ്ങളിൽ ചെറിയ മുറിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ മുറിവുകൾ പുറത്തുനിന്നുള്ള ബാക്ടീരിയകൾക്കും വൈറസുകൾക്കും തലച്ചോറിലേക്ക് കടക്കാനുള്ള എളുപ്പവഴിയായി മാറുന്നു. സാധാരണ ഗതിയിൽ നമ്മുടെ രക്തത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ ബാക്ടീരിയകളെ തടയാറുണ്ടെങ്കിലും മൂക്കിനുള്ളിലെ ഈ പ്രത്യേക പാതയിലൂടെ അവക്ക് പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് നേരിട്ട് തലച്ചോറിലെത്താൻ സാധിക്കും. ഇത് തലച്ചോറിന്റെ സുരക്ഷാ കവചമായ ബ്ലഡ്-ബ്രെയിൻ ബാരിയറിനെ പോലും മറികടക്കാൻ രോഗാണുക്കളെ സഹായിക്കുന്നു.

പ്രധാനമായും ക്ലമീഡിയ ന്യൂമോണിയ എന്ന ബാക്ടീരിയയാണ് ഇത്തരത്തിൽ മൂക്കിലൂടെ തലച്ചോറിൽ എത്തുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഈ ബാക്ടീരിയകൾ തലച്ചോറിൽ എത്തുമ്പോൾ അവയെ പ്രതിരോധിക്കാൻ നമ്മുടെ ശരീരം ചില പ്രത്യേക പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങും. അമിലോയ്ഡ് ബീറ്റ എന്ന് വിളിക്കപ്പെടുന്ന ഈ പ്രോട്ടീനുകൾ തലച്ചോറിൽ അമിതമായി അടിഞ്ഞുകൂടുന്നത് അൽഷിമേഴ്സ് രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ഈ പ്രോട്ടീൻ പാളികൾ തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുകയും ക്രമേണ ഓർമ്മശക്തി നശിപ്പിക്കുകയും ചെയ്യുന്നു. പരീക്ഷണശാലയിൽ എലികളിൽ നടത്തിയ പഠനങ്ങൾ ഈ കണ്ടെത്തലിന് കൂടുതൽ ബലം നൽകുന്നുണ്ട്. മൂക്കിനുള്ളിലെ പാളികൾക്ക് മുറിവേറ്റ എലികളിൽ ബാക്ടീരിയകൾ അതിവേഗം തലച്ചോറിൽ എത്തുകയും അൽഷിമേഴ്സിന് സമാനമായ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തതായി കാണപ്പെട്ടു.

ഇതിനുപുറമെ മൂക്കിനുള്ളിലെ രോമങ്ങൾ പറിച്ചുകളയുന്ന ശീലവും സമാനമായ അപകടസാധ്യതകൾ ഉയർത്തുന്നുണ്ട്. മൂക്കിലെ രോമങ്ങൾ യഥാർഥത്തിൽ ഒരു ഫിൽട്ടർ പോലെയാണ് പ്രവർത്തിക്കുന്നത്. അന്തരീക്ഷത്തിലെ പൊടിയും രോഗാണുക്കളും ശരീരത്തിനുള്ളിലേക്ക് കടക്കാതെ അവ തടഞ്ഞുനിർത്തുന്നു. ഇവ ബലം പ്രയോഗിച്ച് പറിച്ചെടുക്കുമ്പോൾ അവിടെ ഉണ്ടാകുന്ന ചെറിയ മുറിവുകൾ അണുബാധക്ക് കാരണമാവുകയും ബാക്ടീരിയകൾക്ക് തലച്ചോറിലേക്ക് കടക്കാൻ അവസരം നൽകുകയും ചെയ്യുന്നു. മൂക്കിലെ രോമങ്ങൾ നീക്കം ചെയ്യുന്നത് അണുബാധകൾക്കുള്ള സാധ്യത വർധിപ്പിക്കുക മാത്രമല്ല, തലച്ചോറിലേക്കുള്ള രോഗാണുക്കളുടെ പ്രവേശനം എളുപ്പമാക്കുകയും ചെയ്യുന്നു. ഓർമ്മശക്തി കുറയുക, ചിന്താശേഷി നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന അൽഷിമേഴ്സ് രോഗത്തെ തടയാൻ ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthAlzheimer'sUnhealthy HabitsBrain Health
News Summary - People who pick their noses should be careful; studies show they are more likely to develop Alzheimer's
Next Story