എച്ച്.പി.വി വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം നാളെ
text_fieldsന്യൂഡൽഹി: ഗർഭാശയ കാൻസർ തടയാൻ കൗമാരക്കാരായ പെൺകുട്ടികൾക്ക് രാജ്യവ്യാപകമായി ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) സൗജന്യ വാക്സിൻ നൽകുന്ന കാമ്പയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 11.30ന് രാജസ്ഥാനിലെ അജ്മീറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് രാജ്യവ്യാപകമായി ഓൺലൈനായി പ്രദർശിപ്പിക്കും. മെര്‍ക്ക് കമ്പനി നിര്‍മിക്കുന്ന ‘ഗാര്‍ഡസില്‍ 4’ എന്ന വാക്സിനാണ് ഉപയോഗിക്കുന്നത്. ഒരു വർഷത്തിനകം ഏകദേശം 2.6 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
2024ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി രണ്ട് വര്‍ഷത്തിന് ശേഷമാണ് നടപ്പാക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കമ്യൂണിറ്റി, ജില്ല ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ സൗജന്യമായി വാക്സിനേഷൻ ലഭ്യമാക്കും. പദ്ധതി നടപ്പാക്കുന്നതോടെ ദേശീയ രോഗപ്രതിരോധ പദ്ധതികളിൽ എച്ച്.പി.വി വാക്സിനേഷൻ ഉൾപ്പെടുത്തിയ 160ലധികം രാജ്യങ്ങളിൽ ഇന്ത്യയും എത്തും.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണ് സെർവിക്കൽ കാൻസർ (ഗർഭാശയ അർബുദം), ഏകദേശം 80,000 പുതിയ കേസുകളും 42,000ത്തിലധികം മരണങ്ങളും എല്ലാ വർഷവും രേഖപ്പെടുത്തുന്നു. ഉയർന്ന അപകടസാധ്യതയുള്ള ടൈപ് 16, 18 എച്ച്.പി.വി അണുബാധയാണ് രാജ്യത്തെ സെർവിക്കൽ കാൻസർ കേസുകളിൽ 80 ശതമാനത്തിലധികവും കാണപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

